ന്യൂഡൽഹി: 200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ തുടർച്ചയായ നാലാംദിവസവും ചോദ്യംചെയ്യലിന് ഹാജരാകാതെ നടി ജാക്വലിൻ ഫെർണാണ്ടസ്. വെള്ളിയാഴ്ചയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) നടിയോട് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ വെള്ളിയാഴ്ചയും തൊട്ടടുത്ത രണ്ട് ദിവസങ്ങളിലും നടി ചോദ്യംചെയ്യലിന് എത്തിയില്ല. തിങ്കളാഴ്ച ഹാജരായേക്കുമെന്നായിരുന്നു വിവരം. എന്നാൽ തിങ്കളാഴ്ചയും നടി ഇ.ഡി. ഓഫീസിൽ ഹാജരാകില്ലെന്നാണ് പുതിയ റിപ്പോർട്ട്.
അതിനിടെ, ചില വ്യക്തിപരമായ കാരണങ്ങളാൽ ചോദ്യംചെയ്യലിന് ഹാജരാകാൻ കഴിയില്ലെന്ന് ജാക്വലിൻ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചതായും വിവരങ്ങളുണ്ട്. തന്നെ ചോദ്യംചെയ്യുന്നത് അടുത്തമാസത്തേക്ക് നീട്ടിവെയ്ക്കണമെന്ന് ജാക്വലിൻ അഭ്യർഥിച്ചതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ എത്രയുംവേഗം നടിയെ ചോദ്യംചെയ്യണമെന്നതാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിലപാട്.
സുകേഷ് ചന്ദ്രശേഖർ, നടി ലീന മരിയ പോൾ തുടങ്ങിയവർ പ്രതികളായ സാമ്പത്തിക തട്ടിപ്പ് കേസിലാണ് ജാക്വലിൻ ഫെർണാണ്ടസിനെയും ഇ.ഡി. ചോദ്യംചെയ്യാൻ വിളിപ്പിച്ചത്. സുകേഷ് ചന്ദ്രശേഖറുമായി ജാക്വലിന് ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി. നടിയുടെ സാമ്പത്തിക ഇടപാടുകളും ഇ.ഡി.യുടെ നിരീക്ഷണത്തിലാണ്.
സുകേഷിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇയാൾക്ക് ജാക്വലിനുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയത്. ഇവർ തമ്മിലുള്ള സാമ്പത്തിക ഇടപാടുകളും ഇ.ഡി. അന്വേഷിച്ചുവരികയാണ്. കേസുമായി ബന്ധപ്പെട്ട് ഒന്നരമാസം മുമ്പും ജാക്വലിനിൽനിന്ന് ഇ.ഡി. ഉദ്യോഗസ്ഥർ മൊഴി രേഖപ്പെടുത്തിയിരുന്നു. കേസിൽ നടി നോറ ഫത്തേഹിയെയും കഴിഞ്ഞ വ്യാഴാഴ്ച ഇ.ഡി. ചോദ്യംചെയ്തിരുന്നു.
ഫോർട്ടിസ് ഹെൽത്ത് കെയർ പ്രമോട്ടറായ ശിവീന്ദർ സിങ്ങിന്റെ കുടുംബത്തിൽനിന്ന് 200 കോടി രൂപ തട്ടിയെടുത്തെന്ന കേസിലാണ് സുകേഷ് ചന്ദ്രശേഖറും നടി ലീന മരിയ പോളും ഡൽഹി പോലീസിന്റെ പിടിയിലായത്. ശിവീന്ദറിന്റെ ഭാര്യ അദിതി സിങ് നൽകിയ പരാതിയിലായിരുന്നു പോലീസിന്റെ നടപടി.
ജയിലിലായിരുന്ന ശിവീന്ദർ സിങ്ങിന് ജാമ്യം സംഘടിപ്പിച്ച് നൽകാമെന്ന് പറഞ്ഞ് സുകേഷ് ചന്ദ്രശേഖർ പണം തട്ടുകയായിരുന്നു. നിയമകാര്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥനെന്ന വ്യാജേനയാണ് ഇയാൾ അദിതി സിങ്ങിനെ ബന്ധപ്പെട്ടിരുന്നത്. ബി.ജെ.പി.യുടെ പാർട്ടി ഫണ്ടിലേക്കാണെന്നും മറ്റും പറഞ്ഞ് 200 കോടി രൂപയാണ് തട്ടിയെടുത്തത്. ഡൽഹി രോഹിണി ജയിലിൽ തടവിൽ കഴിയുന്നതിനിടെയായിരുന്നു സുകേഷ് ഈ തട്ടിപ്പുകളെല്ലാം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക