കഴിഞ്ഞ ദിവസം ന്യൂസിലാന്‍ഡിലെ സൗത്ത് ഐലന്റ് സിറ്റി പൊലീസ് ഒരു ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. ഒരു നാലുവയസ്സുകാരന് പൊലീസ് പട്രോള്‍ വാഹനത്തിനു മുകളില്‍ കയറിയിരിക്കുന്നതാണ് ഫോട്ടോ. ഒപ്പം, ഒരു ഫോണ്‍ കോളിന്റെ ഓഡിയോയും.
കഴിഞ്ഞ ദിവസമാണ് പൊലീസ് സ്റ്റേഷനിലെ എമര്‍ജന്‍സി നമ്പറില്‍ ചെറിയ കുട്ടിയുടെ ഒരു കോള്‍ വന്നത്.
ഫോണ്‍ എടുത്തത് ഒരു വനിതാ പൊലീസുകാരിയാണ്. അപ്പുറത്ത് ഒരു കൊച്ചുകുട്ടിയാണ് എന്നു കണ്ടപ്പോള്‍ എന്താണ് കാര്യമെന്ന് അവര്‍ തിരക്കി.
”പൊലീസേ, ഞാന്‍ കുറച്ച് പാവകള്‍ കാണിച്ചുതരാം, നല്ലതാണോ എന്ന് നോക്കിപ്പറയാമോ?”
ഇതായിരുന്നു അവന്റെ ആവശ്യം. അതിനു പിന്നാലെ, അതേ നമ്പറില്‍നിന്നും ഒരാള്‍ വിളിച്ച്, കുട്ടിയുടെ അമ്മയ്ക്ക് വയ്യാത്തതിനാല്‍ അവന് ഫോണെടുത്ത് കളിച്ചതാണ് എന്ന് അറിയിച്ചു. അബദ്ധം പറ്റിയതിനു അദ്ദേഹം ക്ഷമ പറയുകയും ചെയ്തു.
എങ്കിലും, ആ നാലുവയസ്സുകാരന്റെ ആവശ്യം പൊലീസ് ഗൗരവത്തോടെ തന്നെ പരിഗണിച്ചു. സ്റ്റേഷനില്‍നിന്നും ഒരു പൊലീസുകാരന് അടുത്തു തന്നെയുള്ള കുട്ടിയുടെ വീട്ടിലേക്ക് ചെന്നു.
പറഞ്ഞതുപോലെ കുറേ പാവകളുണ്ടായിരുന്നു അവന്. പൊലീസുകാരന് അതെല്ലാം കണ്ട്. എന്നിട്ട്, അവ കൊള്ളാമെന്ന് അഭിപ്രായം പറഞ്ഞു. കുട്ടി അതോടെ സന്തോഷത്തിലായി. അവന് പൊലീസ് വണ്ടിക്കു മുകളില്‍ കയറിയിരിക്കുകയും ചെയ്തു.
”കുട്ടികള്‍ അനാവശ്യമായി പൊലീസ് എമര്‍ജന്‍സി നമ്പറില്‍ വിളിക്കുന്നത് പ്രോല്‍സാഹിപ്പിക്കരുത് എന്നാണ്. എങ്കിലും, പോസ്റ്റ് ചെയ്യാനാവാത്തത്ര ക്യൂട്ട് ആണ് സംഭവം എന്നതിനാല്‍, അത് പോസ്റ്റ് ചെയ്യുകയാണ്” എന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ വൈറലായ ആ പോസ്റ്റിന്റെ അടിക്കുറിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക