ന്യൂയോര്‍ക്ക്: അവയവ മാറ്റ ശസ്ത്രക്രിയ രംഗത്ത് വിപ്ലവകരമായ ചുവടുവെപ്പുമായി യുഎസ് ഡോക്ടര്‍മാര്‍. ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം മനുഷ്യനില്‍ പന്നിയുടെ വൃക്ക മാറ്റിവെക്കല്‍ പരീക്ഷണ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്കയാണ് മസ്തിഷ്ക മരണം സംഭവിച്ച സ്ത്രീയില്‍ വച്ച് പിടിപ്പിച്ചത്. സെപ്റ്റംബറില്‍ നടന്ന ശസ്ത്രക്രിയയുടെ വിവരങ്ങള്‍ പുറത്തുവിടുന്നത് ഇപ്പോഴാണ്.
വൃക്ക നിരസിക്കുന്നതിന്റെ ലക്ഷണങ്ങള്‍ ശരീരം കാട്ടിയില്ലെന്നും ഉടന്‍ പ്രവര്‍ത്തിച്ച് തുടങ്ങിയെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. മനുഷ്യശരീരം പന്നിയുടെ വൃക്ക നിരസിക്കാതിരിക്കുന്നതിനുവേണ്ടിയാണ് ജനിതകമാറ്റം വരുത്തിയത്. തങ്ങള്‍ പ്രതീക്ഷിച്ചതിലും മികച്ച രീതിയിലാണ് ശസ്ത്രക്രിയ ഫലപ്രദമായതെന്ന് എന്‍വൈയു ലാംഗോണ്‍ ഹെല്‍ത്തില്‍ ടീമിനെ നയിക്കുന്ന ഡോ. റോബര്‍ട്ട് മോണ്ട്ഗോമറി പറഞ്ഞു.
‘ജീവിച്ചിരിക്കുന്ന ഒരു ദാതാവില്‍ നിന്ന് അവയവം മാറ്റി വയ്ക്കുന്നത് പോലെയല്ല ഇത്. മരിച്ചവരില്‍ നിന്നുള്ള ധാരാളം വൃക്കകള്‍ ഉടന്‍ പ്രവര്‍ത്തിക്കില്ല, അത് പ്രവര്‍ത്തനം ആരംഭിക്കാന്‍ ദിവസങ്ങളോ ആഴ്ചകളോ എടുക്കും. എന്നാല്‍ ഇത് ഉടന്‍ പ്രവര്‍ത്തിച്ചു.’ അദ്ദേഹം പറഞ്ഞു. വൃക്കയിലേക്കുള്ള രക്തക്കുഴലുകള്‍ ശരീരത്തിനു പുറത്തേക്ക് എടുത്താണ് പുതിയ വൃക്കയോട് ചേര്‍ത്തത്.
തുടര്‍ന്ന് വൃക്ക സാധാരണ രീതിയില്‍ പ്രവര്‍ത്തിക്കുകയും മൂത്രം ഉല്പാദിപ്പിക്കുകയും ചെയ്തു. നൂറുകണക്കിനു വര്‍ഷങ്ങളായി മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് മാറ്റിവയ്ക്കല്‍ പരീക്ഷണങ്ങള്‍ നടത്തി ക്കൊണ്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക