നൊബേൽ സമ്മാനത്തെപ്പറ്റി എല്ലാവർക്കും അറിയാം.എന്നാൽ നൊബേൽ സമ്മാനത്തിന്റെ പാരഡിയായ ഇഗ്നൊബേലിനെപ്പറ്റി കേട്ടിട്ടുണ്ടോ ?
“അപകീർത്തി” എന്ന അർത്ഥം വരുന്ന Ignoble എന്ന വാക്കിൽ നിന്നാണ് ഇഗ്നൊബേൽ എന്ന പേരുണ്ടായത്.ജനങ്ങളെ ആദ്യം ചിരിപ്പിക്കുകയും പിന്നീട് ചിന്തിപ്പിക്കുകയും ചെയ്യുന്ന അസാധാരണ കണ്ടുപിടുത്തങ്ങൾക്കേ ഇഗ്നൊബേൽ കിട്ടുകയുള്ളൂ.
മുഷിഞ്ഞ സോക്സിന്റെ നാറ്റവും ആളുകളുടെ മാനസികനിലയും തമ്മിലുള്ള ബന്ധത്തെപ്പറ്റിയുള്ള പഠനത്തിന് അവാർഡ് ലഭിച്ചതായി കേട്ടിട്ടുണ്ടോ? അല്ലെങ്കിൽ, ആനയുടെ ഉപരിതല വിസ്തീർണം അളക്കാനുള്ള സൂത്രവാക്യം കണ്ടെത്തിയതിനെപ്പറ്റി? പോട്ടെ, ഒരു പുരാതനഗുഹയിലെ ചുമർചിത്രങ്ങൾ ചുരണ്ടിക്കളയാനുള്ള വിദ്യ കണ്ടെത്തിയതിന് പുരാവസ്തുശാസ്ത്ര അവാർഡ് കിട്ടിയതിനെപ്പറ്റിയോ? ഇതൊന്നും ഒരു രസത്തിന് വേണ്ടി പറഞ്ഞതല്ല.
അമേരിക്കയിലെ ഇംപ്രോബബിൾ റിസർച്ച് എന്ന സംഘടന വർഷംതോറും നൽകിവരുന്ന സമ്മാനങ്ങളെപ്പറ്റിയാണ് പറഞ്ഞുവരുന്നത്. നൊബേൽ സമ്മാനത്തിന്റെ പാരഡി എന്നാണ് ഇഗ്നൊബേൽ അറിയപ്പെടുന്നത്.ഇതൊരു ആക്ഷേപഹാസ്യ സമ്മാന പദ്ധതിയാണ്.
അസംബന്ധമെന്ന് പലർക്കും തോന്നാവുന്ന കാര്യങ്ങളെപ്പറ്റി ഗവേഷണം നടത്തലാണ് ഈ സംഘടനയുടെ പണി. അങ്ങനെയാണ് 1991-ൽ ഇനിയൊരിക്കലും ആവർത്തിക്കപ്പെടരുതാത്ത കണ്ടുപിടിത്തങ്ങൾക്ക് ഇഗ്നൊബേൽ അവാർഡുകൾ കൊടുക്കാൻ അവർ തീരുമാനിച്ചത്.ഇപ്പോഴും ഇത് തുടരുന്നു.
സംഘാടകർ ആദ്യം ചെയ്യുന്നത് ഇനിയൊരിക്കലും ഇങ്ങനെയൊരു കണ്ടുപിടുത്തവുമായി വരരുതെന്ന താക്കീത്. അതുകഴിഞ്ഞാ സമ്മാനവിതരണം. 2020 ലും 2021 ലും കോവിഡ് കാരണം ഓൺലൈൻ സമ്മാനവിതരണമാണ് നടത്തിയത്.
ഊർജതന്ത്രം, രസതന്ത്രം, വൈദ്യശാസ്ത്രം, സാഹിത്യം, സമാധാനം,സാമ്പത്തികശാസ്ത്രം തുടങ്ങിയ സാദാ നൊബേൽ വിഷയങ്ങൾക്കുപുറമെ ഗണിതശാസ്ത്രം, മൃഗവൈദ്യം. പൊതുജനാരോഗ്യം, എൻജിനിയറിങ്, മാനേജ്മെന്റ്, ഗതാഗതം തുടങ്ങി നിരവധി വിഷയങ്ങളിൽ ഇഗ്നൊബേൽ പുരസ്കാരം നൽകാറുണ്ട്.
യഥാർഥ നൊബേൽ സമ്മാനം പ്രഖ്യാപിക്കുന്ന അതേസമയത്ത് തന്നെയാണ് ഇഗ്നൊബേലിന്റെ ചടങ്ങുകളും നടത്താറ്. ഹാർവാഡ് സർവകലാശാലയിൽ വെച്ച് നടക്കുന്ന വർണശബളമായ ചടങ്ങിൽ വെച്ചാണ് ഈ മഹത്തായ ‘വട്ടൻ കണ്ടുപിടിത്ത’ങ്ങളെ ആദരിക്കുന്നത്. യഥാർഥ നൊബേൽസമ്മാന ജേതാക്കളാണ് പുരസ്ക്കാരങ്ങൾ സമ്മാനിക്കുന്നത്.
“മരം കൊത്തികൾക്ക് എന്തുകൊണ്ട് തലവേദന വരുന്നില്ല” എന്ന കണ്ടുപിടുത്തത്തിന് ഷ്വാബ് എന്ന ശാസ്ത്രജ്ഞൻ പക്ഷിശാസ്ത്രത്തിൽ 2006 ൽ ഇഗ്നൊബേൽ നേടി.
ഈ സമ്മാനങ്ങൾ തേടുന്ന കാര്യത്തിൽ ഇന്ത്യാക്കാരും പുറകിലല്ല. 1998 ലെ സമാധാനത്തിനുള്ള ഇഗ്നൊബേൽ പങ്കിട്ടത് അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി അഠൽ ബിഹാരി വാജ്പേയിയും പാക്ക് പ്രധാനമന്ത്രി നഹാസ് ഷെരീഫുമായിരുന്നു. സമാധാനപരമായി അണുബോംബ് വിസ്ഫോടനം നടത്തിയതിനായിരുന്നു സമ്മാനം.
മലയാളികളും ഈ സമ്മാനം നേടിയിട്ടുണ്ട്.ഇന്ത്യൻ ആനകളുടെ ഉപരിതലവിസ്തീർണ്ണം കണ്ടുപിടിച്ചതിന് മണ്ണുത്തി കാർഷിക സർവകലാശാലയിലെ കെ.പി.ശ്രീകുമാർ, ജി.നിർമ്മലൻ എന്നിവർ 2002 ൽ ഗണിതശാസ്ത്രത്തിനുള്ള ഇഗ്നൊബേൽ നേടിയിട്ടുണ്ട്.
മെഡിക്കൽ വിദ്യാഭ്യാസ രംഗത്തെ 2020 ലെ ഇഗ്നൊബേൽ നേടിയവരിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡിയുമുണ്ട്. ഈ ഗണത്തിൽ ബ്രസീൽ ഭരണാധികാരി ബോൾസനാരോ, യുകെയിലെ ബോറിസ് ജോൺസൺ, ഡൊണാൾഡ് ട്രമ്പ്, പുടിൻ അടക്കം നിരവധിപേരുണ്ട്.
ശാസ്ത്രജ്ഞർക്കും, ഡോക്ടർമാർക്കും കഴിയുന്നതിനേക്കാൾ കോവിഡ് 19 നെപ്പറ്റി ലോകത്തെ പഠിപ്പിച്ചതിനാണ് പുരസ്ക്കാരം. സമ്മാനം വാങ്ങുകയോ വാങ്ങാതിരിക്കുകയോ ചെയ്യാം എന്നതാണ് ഈ അവാർഡുകളുടെ ഒരു പ്രത്യേകത.
പ്രതികരിക്കാൻ ഇവിടെ എഴുതുക