കൊച്ചി: മുൻ മിസ് കേരള അൻസി കബീർ , റണ്ണർ അപ്പ് അഞ്ജന ഷാജൻ എന്നിവരടക്കം മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തെക്കുറിച്ചുള്ള ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് അൻസി കബീറിന്റെ കുടുംബം പൊലീസിൽ പരാതി നൽകി.
അപകടം നടക്കും മുൻപ് അൻസി കബീറും സംഘവും ഡിജെ പാർട്ടിയിൽ പങ്കെടുത്ത ഫോർട്ട് കൊച്ചിയിലെ ഹോട്ടൽ 18 ഉടമ റോയി വയലാട്ടിനെ തുടർച്ചയായി രണ്ടാം ദിവസവും പൊലീസ് ചോദ്യം ചെയ്തതിന് പിന്നാലെയാണ് മകളുടെ മരണത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം മുന്നോട്ട് വന്നിരിക്കുന്നത്.
അൻസിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ ഹോട്ടൽ 18 ഉടമ റോയി വയലാട്ടിനെ സംശയിക്കുന്നുണ്ടെന്ന് കുടുംബം നൽകിയ പരാതിയിൽ പറയുന്നുണ്ട്. അപകടം നടന്ന രാത്രിയിലെ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ റോയിയുടെ നിർദേശപ്രകാരം ജീവനക്കാർ നശിപ്പിച്ചെന്ന വിവരം ദുരൂഹത ഇരട്ടിപ്പിക്കുന്നുവെന്നും പരാതിയിൽ പറയുന്നു.
മകളും സംഘവും സഞ്ചരിച്ച കാറിനെ മറ്റൊരു വാഹനം പിന്തുടർന്നത് എന്തിനാണെന്ന് അറിയണമെന്നും പരാതിയിലുണ്ട്. അപകടത്തെക്കുറിച്ചുള്ള ദുരൂഹത മാറാൻ വിപലുമായ അന്വേഷണം ആവശ്യമാണെന്ന് അൻസി കബീറിന്റെ ബന്ധു നിസാം പറഞ്ഞു. അൻസിയുടെ കുടുംബത്തിന്റെ പരാതിയിൽ പൊലീസ് ഒരു കേസ് കൂടിയെടുക്കാൻ സാധ്യതയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക