ഉത്തർപ്രദേശ് സർക്കാര്‍ തന്നെ പിരിച്ചുവിട്ടതിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ഡോ. കഫീൽ ഖാൻ. 2017ൽ ഓക്സിജൻ ക്ഷാമം മൂലം കുട്ടികൾ മരിച്ച സംഭവത്തിലാണ് യു.പി സര്‍ക്കാര്‍ ഡോ കഫീല്‍ ഖാനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടത്.
നവംബർ 11നാണ് കഫീല്‍ ഖാനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടുകൊണ്ട് യു.പി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. യുപി സർക്കാരിന്റെ ആരോഗ്യ സംവിധാനത്തിലെ പിഴവുകൾ വെളിച്ചത്ത് കൊണ്ടുവന്നതുകൊണ്ടാണ് സർക്കാർ തന്നെ വേട്ടയാടുന്നതെന്നും, സ്വന്തം ആളുകളെ രക്ഷിക്കുവാനാണ് അവർ ഇങ്ങനെ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഗോരഖ്പൂരിലെ ആശുപത്രിയിൽ 63 കുഞ്ഞുങ്ങളും 18 രോഗികളും മരിക്കാനിടയായ ഓക്സിജൻ ക്ഷാമത്തെക്കുറിച്ച് ഉത്തർപ്രദേശ് സർക്കാരിനു നേരത്തെ അറിവുണ്ടായിരുന്നുവെന്നും, ആശുപത്രിയില്‍ 68 ലക്ഷം രൂപ ഓക്സിജൻ വിതരണക്കാർക്കു കുടിശികയുണ്ടായിരുന്ന വിവരം സർക്കാരിനെ അറിയിച്ചിരുന്നെന്നും, ഇതുകാണിച്ച് 14 തവണ ഏജന്‍സി കത്തു നൽകിയെന്നും കഫീല്‍ ഖാന് പറഞ്ഞു.
മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഗോരഖ്പുർ ആശുപത്രി സന്ദർശിച്ച വേളയിൽ ഏജന്‍സി നേരിട്ട് കത്തു കൈമാറുകയും 24 മണിക്കൂർ നേരത്തേക്കുള്ള ഓക്സിജനേ ഉള്ളൂവെന്ന് അറിയിക്കുകയും ചെയ്തിരുന്നു. എന്നിട്ടും നടപടിയെടുത്തില്ലെന്നു രേഖകൾ സഹിതം കഫീൽ ഖാൻ വിശദീകരിക്കുന്നു. ഹൈക്കോടതിയും സർക്കാർ അന്വേഷണ കമ്മിഷനുകളും തന്നെ കുറ്റവിമുക്തനാക്കിയ ശേഷമാണ് സര്‍ക്കാര്‍ തന്നെ പിരിച്ചുവിട്ടത്. ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക