കേന്ദ്ര – ഗുജറാത്ത് സർക്കാരുകളുടെ കെടുകാര്യസ്ഥതയെ ശക്തമായി വിമർശിക്കുന്ന വീഡിയോയുമായി രാഹുൽഗാന്ധി രംഗത്ത്.
കോവിഡ് രോഗികൾക്ക് ചികിത്സയും, കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് ധന സഹായവും സർക്കാർ നൽകാത്തതിനെതിരെയാണ് വീഡിയോയിൽ പറയുന്നത്. ഗുജറാത്തിൽ കോവിഡ് മൂലം മരണപ്പെട്ടവരുടെ ബന്ധുക്കളടക്കളുടെ പ്രതികരണങ്ങളുൾപ്പെടെ പ്രത്യേകം തയാറാക്കിയ വിഡിയോ ട്വിറ്ററിൽ തന്റെ ഔദ്യോഗിക പേജിലാണ് രാഹുൽ പങ്കുവെച്ചിരിക്കുന്നത്.
കോവിഡ് മൂലം 10000 പേർ മരിച്ചുവെന്ന സംസ്ഥാന സർക്കാരിന്റെ കണക്കുകൾ തെറ്റാണെന്നും, കോൺഗ്രസ് നടത്തിയ പഠനത്തിൽ മൂന്നു ലക്ഷം പേർ മരിച്ചുവെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും രാഹുൽഗാന്ധി വ്യക്തമാക്കി.
ഹിമ്മത്ത് നഗറിലെ പ്രജാപതി കുടുംബം, അമ്രേറലിയിലെ നരേഷ് ബായ് കുടുംബം, അഹമ്മദാബാദ് ഖാദ്രി കുടുംബം, വൽസാദിലെ പട്ടേൽ കുടുംബം, വൽസാദിലെ ദേവാനി കുടുംബം എന്നിവരെല്ലാം തങ്ങളുടെ പ്രിയപ്പെട്ടവർക്ക് കോവിഡ് ബാധിച്ചപ്പോൾ ആശുപത്രി സൗകര്യം, ബെഡ്, ഓക്സിജൻ എന്നിവയൊന്നും ലഭിച്ചില്ലെന്ന് ഒരേ സ്വരത്തിൽ പറയുന്നത് വിഡിയോയിൽ കാണാം.
ഹിമ്മത്ത് നഗറിലും അഹമ്മദാബാദിലും ചികിത്സ സൗകര്യങ്ങളുണ്ടായിരുന്നില്ല. വേണ്ട സമയത്ത് മതിയായ ചികിത്സ നൽകാതിരുന്ന സംസ്ഥാന കേന്ദ്ര സർക്കാറുകൾ പ്രിയപ്പെട്ടവർ മരണപ്പെട്ടിട്ടും ധനസഹായം നൽകാൻ തയാറാകുന്നില്ലെന്നും കുടുംബങ്ങൾ വീഡിയോയിൽ കുറ്റപ്പെടുത്തുന്നു.
മരിച്ച മൂന്നു ലക്ഷം പേരുടെയും കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ വീതം നൽകണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് ”നാലു ലക്ഷം നൽകിയേ മതിയാകൂ” കാമ്പയിനുമായി രംഗത്തെത്തിയിരിക്കുകയാണ് രാഹുലിന്റെ നേതൃത്വത്തിൽ കോൺഗ്രസ് പാർട്ടി.
2020 മാർച്ച് 14 ന് കോവിഡ് ബാധിതർക്ക് ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് നാലു ലക്ഷം നൽകുമെന്നാണ് സർക്കാർ പറഞ്ഞിരുന്നത്. എന്നാൽ പിന്നീടത് 50,000 ആക്കി കുറച്ചു. 8,458 കോടി രൂപയുടെ കാർ വാങ്ങാൻ പ്രധാനമന്ത്രിയുടെ കയ്യിൽ പണമുണ്ടെന്നും, കഴിഞ്ഞ എട്ട് വർഷത്തിനിടയിൽ ധനാഢ്യരുടെ 10.8 കോടിയുടെ ലോൺ എഴുതിത്തള്ളി നൽകിയെന്നും നാലു മിനുട്ട് 30 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയിൽ രാഹുൽഗാന്ധി വിമർക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക