ബെംഗളൂരു: കർണാടകയിൽ അഴിമതി വിരുദ്ധ ബ്യൂറോയുടെ വ്യാപക പരിശോധന. പരിശോധനയിൽ സർക്കാർ ജീവനക്കാരുടെ വസതികളിൽ നിന്ന് ലക്ഷക്കണക്കിന് രൂപ, അപൂർവ ഇനം വിളക്കുകൾ, സ്വർണബിസ്ക്കറ്റുകൾ, കാറുകൾ എന്നിവ ഇതുവരെ പിടിച്ചെടുത്തു.
ഒരേസമയം 72 ഇടങ്ങളിലാണ് റെയ്ഡ് നടന്നത്. പൊതുമരാമത്ത് വകുപ്പ് എഞ്ചിനീയറുടെ വീട്ടിലെ പൈപ്പിൽ നിന്ന് പണവും സ്വർണവും കണ്ടെത്തിയതിന് പിന്നാലെയാണ് അഴിമതി വിരുദ്ധ ബ്യൂറോ പരിശോധന ഊർജിതമാക്കിയത്.
പരിശോധന ഭയന്ന് ചുമരിലെ പൈപ്പിൽ പണവും സ്വർണവും സൂക്ഷിച്ച പിഡ്ബ്ല്യൂഡി എൻഞ്ചിനീയർ ശാന്തന ഗൗണ്ടറിലേക്കുള്ള അന്വേഷണം മറ്റ് ജീവനക്കാരിലേക്കും നീളുകയായിരുന്നു.
ഷിമോഗയിലെ പൊലീസ് കോൺസ്റ്റബിൾ നരസിംഹയുടെ വീട്ടിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന അപൂർവ ഇനം വിളക്കുകളും വീട്ടിലെ സീലിങ്ങിൽ ഒളിപ്പിച്ചിരുന്ന 14 ലക്ഷം രൂപയും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.
മാണ്ഡ്യയിലെ മോട്ടോർ വാഹന ഇൻസ്പെക്ടർ സദാശിവയുടെ പേരിലുണ്ടായിരുന്ന ആറ് കാറുകൾ, ബെളഗാവിയിലെ വൈദ്യുതി വകുപ്പ് ജീവനക്കാരൻ ഹീരാജി പാട്ടീലിന്റെ വീട്ടിലെ ശുചിമുറിയിൽ ഒളിപ്പിച്ചിരുന്ന 45 ലക്ഷം രൂപ, റവന്യൂ ഇൻസ്പെക്ടർ ലക്ഷ്മി സിംഹയുടെ വീട്ടിലെ ലോക്കറിൽ നിന്ന് സ്വർണബിസ്ക്കറ്റുകൾ എന്നിവയും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.
ബംഗ്ലൂരുവിലടക്കം ഏഴ് സർക്കാർ ഡോക്ടർമാരുടെ വീടുകളിലും ക്ലിനിക്കിലും നടത്തിയ പരിശോധനയിൽ നിരവധി രേഖകളും പിടികൂടി. കർണാടക വികസന അതോറിറ്റിയിൽ മാത്രം 550 കോടിയുടെ ക്രമക്കേട് നടന്നതായി കണ്ടെത്തിയിരുന്നു.
പൊതുമരാമത്ത് വകുപ്പിലെ കോടികളുടെ അഴിമതിയിൽ ജീവനകാർക്കും കരാറുകാർക്കും പുറമേ രാഷ്ട്രീയ നേതാക്കളുടെ പങ്കും പരിശോധിച്ചു വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക