കൊല്ലം: കേരള- തമിഴ്നാട് അതിർത്തിയിൽ വൻ കഞ്ചാവ് വേട്ട. രണ്ട് ആന്ധ്രപ്രദേശുകാരെ കൊല്ലം ആര്യങ്കാവ് കോട്ടവാസലിൽ നിന്ന് 65 കിലോ കഞ്ചാവുമായി പോലീസ് പിടികൂടി. ചെമ്പട്ടി ബ്രഹ്മയ്യ (35), ഹരിബാബു (40) എന്നിവരാണ് പിടിയിലായത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലം റൂറൽ എസ് പി കെ.ബി രവി നടത്തിയ തിരച്ചിലിലാണ് കഞ്ചാവ് പിടികൂടിയത്. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്ട് ആന്റി നാർകോട്ടിക് സ്പെഷ്യൽ ഫോഴ്സ് സംഘവും തെന്മല പോലീസും കോട്ടവാസലിൽ വാഹന പരിശോധന നടത്തവേയാണ് സംഘം പിടിയിലായത്.
കാറിന്റെ സീറ്റിനടിയിലും നാല് ഡോറുകളിലും രഹസ്യ അറകളുണ്ടാക്കിയാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്. ആന്ധ്ര രജിസ്ട്രേഷനിലുള്ള കാർ തടഞ്ഞപ്പോൾ ശബരിമലയ്ക്ക് പോകുകയാണെന്നാണ് ഇവർ പറഞ്ഞത്. എന്നാൽ ഇവരുടെ പെരുമാറ്റത്തിൽ സംശയവും കഞ്ചാവിന്റെ മണവും തോന്നിയ പോലീസ് കാറിനുള്ളിൽ പരിശോധന നടത്തി.
രണ്ടേകാൽ കിലോയോളം വരുന്ന 30 പാക്കറ്റ് കഞ്ചാവാണ് പോലീസ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയിൽ 75 ലക്ഷത്തോളം രൂപ വിലവരുമെന്ന് പോലീസ് പറഞ്ഞു. പിടിയിലായവരെ ചോദ്യം ചെയ്തതിന് ശേഷമേ ഇവർ ആർക്ക് വേണ്ടിയാണ് കഞ്ചാവ്കൊണ്ടുവന്നത് എന്നതടക്കമുള്ള കാര്യത്തിൽ വ്യക്തത വരുമെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക