യുവനടനും മോഹൻലാലിന്റെ മകനുമായ പ്രണവ്. തോളിലൊരു ബാഗും തൂക്കി ഹിമാലയൻ താഴ്വാരങ്ങളിലൂടെയും മനാലിയുടെ തെരുവിലൂടെയുമൊക്കെ കറങ്ങി നടക്കുന്ന പ്രണവിന്റെ വീഡിയോകൾ പലപ്പോഴും സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവർന്നിട്ടുണ്ട്. ഓരോ സിനിമയുടെ ചിത്രീകരണം പൂർത്തിയാകുമ്പോഴും തോളിൽ ബാഗും തൂക്കി പ്രണവ് പുതിയൊരു യാത്രയ്ക്കിറങ്ങും.
ഇപ്പോഴിതാ, മകന്റെ യാത്രാശീലത്തെ കുറിച്ചും ഇഷ്ടങ്ങളെ കുറിച്ചും അമ്മയായ സുചിത്ര മോഹൻലാൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ കവരുന്നത്. കുഞ്ഞുനാൾ മുതൽ തന്നെ യാത്രയോട് ഇഷ്ടമുള്ള ആളാണ് അപ്പു എന്ന വിളിക്കുന്ന പ്രണവ് എന്ന് സുചിത്ര പറയുന്നു. വളരുന്നതിനു അനുസരിച്ച് യാത്ര എന്നത് പ്രണവിന്റെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറുകയായിരുന്നു എന്നും സുചിത്ര പറയുന്നു.
“ഒരു ഘട്ടത്തിൽ, പഠനത്തിന് ഒരു ഇടവേള കൊടുത്ത് അപ്പു പുറത്തൊരു ബാഗും തൂക്കി യാത്ര തുടങ്ങി. ബനാറസും ഹിമാലയവും ഹംപിയും ജർമനിയും ആസ്റ്റർഡാമും വയനാടും രാജസ്ഥാനുമെല്ലാം അവന്റെ നിരന്തരയാത്രാലക്ഷ്യങ്ങളായി.
കാറിലോ വിമാനത്തിലോ പോകാൻ സാധിക്കുമായിരുന്നിട്ടും അപ്പു ബസിലും ബസിന്റെ പുറത്തും ട്രെയിനിലെ ജനറൽ കംപാർട്ട്മെന്റിലും കയറി യാത്ര ചെയ്തു. തട്ടുകടകളിൽ നിന്ന് ഭക്ഷണം കഴിച്ചു. വാടക കുറഞ്ഞ സാധാരണമുറികളിൽ രാത്രിയുറങ്ങി.”
“എന്തിന് ഇങ്ങനെയൊരു ത്യാഗം എന്ന് പലപ്പോഴും ഞങ്ങൾ ആലോചിച്ചിട്ടുണ്ട്. അമ്മയെന്ന രീതിയിൽ ചെറുതായി വേദനിച്ചിട്ടുണ്ട്. അതാണവവന്റെ രീതി, അതാണവന്റെ ഇഷ്ടം എന്ന് പതുക്കെ തിരിച്ചറിഞ്ഞു.
ഇപ്പോൾ അഭിനയത്തിലൂടെ സ്വന്തമായി വരുമാനമുണ്ടായിട്ടും പ്രശസ്തനാവുന്നതിനേക്കാൾ അജ്ഞാതനാകുന്നതാണ് അവന് കൂടുതലിഷ്ടം എന്നെനിക്കു തോന്നുന്നു,” സുചിത്ര പറഞ്ഞു.
മുഴുവൻ സമയവും സിനിമയിൽ അഭിനയിക്കുക സാധ്യമല്ലെന്നും തന്റെ പാഷനുകളെല്ലാം നിലനിർത്തികൊണ്ടേ അഭിനയം താനൊരു കരിയറാക്കൂ എന്ന് പ്രണവ് ആദ്യമേ പറഞ്ഞിരുന്നുവെന്നും സുചിത്ര കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക