തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിലെ ബേബി ഡാമിനോട് ചേർന്നുള്ള മരങ്ങൾ മുറിക്കാൻ തമിഴ്നാടിന് അനുമതി നൽകിയെന്ന് ചൂണ്ടിക്കാട്ടി ബെന്നിച്ചൻ തോമസിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത് കേന്ദ്രം അറിയാതെ. ഐഎഫ്എസ് ഉദ്യോഗസ്ഥരുടെ കേഡർ അതോറിറ്റിയായ കേന്ദ്രത്തിന് സസ്പെൻഷൻ സംബന്ധിച്ച കാരണങ്ങൾ അറിയില്ലെന്നും എത്രയും വേഗം ഇത് സംബന്ധിച്ച് ഫയലുകൾ ഹാജരാക്കണമെന്നും ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി.
നവംബർ 11നാണ് ബെന്നിച്ചൻ തോമസിനെ സസ്പെൻഡ് ചെയ്തത്. ബേബി ഡാമിനോട് ചേർന്നുള്ള 15 മരങ്ങൾ മുറിക്കാൻ ഉത്തരവ് നൽകിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സസ്പെൻഷൻ. സർവീസ് ചട്ടം ലംഘിച്ചെന്നും സർക്കാരിന്റെ പ്രഖ്യാപിത നിലപാടിനെതിരെ പ്രവർത്തിച്ചെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
ഉദ്യോഗസ്ഥന്റെ സസ്പെൻഷൻ മാധ്യമ വാർത്തകളിൽ കൂടിയാണ് അറിഞ്ഞതെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കുന്നത്.കേന്ദ്രം ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സസ്പെൻഷനുമായി ബന്ധപ്പെട്ട രേഖകൾ, സസ്പെൻഷനിലേക്ക് നയിച്ച കാര്യങ്ങൾ തുടങ്ങിയവ ഹാജരാക്കണമെന്നും കത്തിൽ പറയുന്നു. ഇൻസ്പെക്ടർ ജനറൽ ഓഫ് ഫോറസ്റ്റ് എകെ മൊഹന്തിയാണ് ഫയലുകൾ ഹാജരാക്കണമെന്ന് ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടത്. സിവിൽ സർവീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാനുള്ള അധികാരം സംസ്ഥാനത്തിനുണ്ടെങ്കിലും അത് കേന്ദ്രത്തെ അറിയിക്കണമെന്നാണ് ചട്ടം. സസ്പെൻഷൻ കാലാവധി നീട്ടുകയാണെങ്കിലും കേന്ദ്ര പഴ്സണൽ മന്ത്രാലയത്തെ അറിയിക്കണം.
എന്നാൽ സസ്പെൻഷൻ കേന്ദ്രത്തിനെ മുൻകൂറായി അറിയിക്കേണ്ടതില്ല എന്നാണ് സർക്കാർവൃത്തങ്ങൾ വിശദീകരിക്കുന്നത്. മുഖ്യമന്ത്രിയും വനംമന്ത്രിയും അറിയാതെ ഉത്തരവിറക്കിയതിനാണ് ബെന്നിച്ചൻ തോമസിനെ സസ്പെൻഡ് ചെയ്തത്.
ബെന്നിച്ചനെ സസ്പെൻഡ് ചെയ്തതിനെതിരെ ഐഎഎസ്, ഐഎഫ്എസ് അസോസിയേഷനുകൾ രംഗത്തെത്തിയിരുന്നു. മുല്ലപ്പെരിയാർ ബേബിഡാം മരം മുറി വിഷയത്തിൽ ബെന്നിച്ചൻ തോമസിന്റെ സസ്പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഐഎഫ്എസ് ഉദ്യോഗസ്ഥരുടെ അസോസിയേഷൻ രംഗത്തെത്തിയിരുന്നു. ബെന്നിച്ചൻ തോമസിനെതിരായ നടപടികൾ റദ്ദാക്കണമെന്നും ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുണ്ട്.
മരം മുറിക്കാൻ തമിഴ്നാടിന് അനുമതി നൽകിയ വിഷയത്തിൽ ഉത്തരവ് നൽകിയത് സെക്രട്ടറിമാരുടെ അറിവോടെയാണെന്ന് ഐഎഫ്എസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. വിവരങ്ങൾ മന്ത്രിസഭയെ അറിയിക്കേണ്ടിയിരുന്നത് സെക്രെട്ടറിമാരായിരുന്നുവെന്നും അസോസിയേഷൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക