ദില്ലി: കാര്‍ഷിക വസ്തുക്കള്‍ക്ക് താങ്ങുവില ഉറപ്പാക്കുന്നത് സംബന്ധിച്ച് നിലവിൽ ഒരു ചർച്ചയും നടന്നിട്ടില്ലെന്നും, നിയമനിർമ്മാണം സർക്കാരിന് അധിക ബാധ്യതയുണ്ടാക്കുന്നതാണെന്നും, താങ്ങു വില നിശ്ചയിച്ച് നിയമനിർമ്മാണം ഉണ്ടായേക്കില്ലെന്നും ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ.
നിലവിൽ നിയമനിർമ്മാണത്തിൽ വ്യത്യസ്ത അഭിപ്രായങ്ങൾ നിലനിൽക്കുകയാണെന്നും ഖട്ടർ പറഞ്ഞു.
അതേസമയം, കാര്‍ഷിക നിയമങ്ങൾ പിൻവലിക്കുന്നതിനൊപ്പം താങ്ങുവിലക്കായി നിയമം കൊണ്ടുവന്നാൽ മാത്രമെ സമരം അവസാനിപ്പിക്കൂ എന്ന് കർഷകരും വ്യക്തമാക്കി.
കൃഷി ചിലവിന്റെ ഒന്നര ഇരട്ടി വരുമാനം കര്ഷകന് ഉറപ്പാക്കണം എന്ന എം എസ് സ്വാമിനാഥൻ കമ്മീഷൻ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാകണം ഇതെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു.
എന്നാല്‍ താങ്ങുവിലക്കായി പ്രത്യേക നിയമം കൊണ്ടുവരുന്നതിന് പ്രായോഗിക തടസ്സങ്ങളുണ്ടെന്നും കർഷകരുടെ ഈ ആവശ്യം അംഗീകരിക്കാൻ ആവില്ലെന്നുമാണ് കേന്ദ്രത്തിന്റെ നിലപാട്.
ഓരോ സംസ്ഥാനങ്ങളിലും ഭക്ഷ്യധാന്യ സംഭരണം, കൃഷി ചിലവ്, കൃഷി രീതികൾ എന്നിവ വ്യത്യസ്ഥമാണ്. ഇത് എകീകരിക്കാൻ ഒരു സംവിധാനം ഉണ്ടാക്കാം എന്നതിനപ്പുറത്ത് ഉല്പന്നങ്ങളുടെ വില നിശ്ചയിച്ചുള്ള നിയമം പ്രായോഗികമല്ല. മാത്രമല്ല, നിശ്ചിത വിലയിൽ കുറഞ്ഞ് ഉല്പന്നങ്ങൾ വാങ്ങാനാകില്ല എന്നത് നിയമമായാൽ അത് കാര്‍ഷിക വ്യാപാര മേഖലയെ ബാധിക്കുമെന്നും കേന്ദ്രം പറയുന്നു.
അതേസമയം കാർഷികവിളകൾക്ക് താങ്ങുവില നിയമപരമായി ഉറപ്പാക്കണമെന്നും കർഷകപ്രക്ഷോഭത്തിൽ ജീവൻ ത്യജിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് ദില്ലി സര്‍ക്കാര്‍ നിയമസഭയില്‍ പ്രമേയം പാസാക്കി. മൂന്ന് കാർഷികനിയമങ്ങളും റദ്ദാക്കണമെന്നും പ്രമേയത്തിൽ പറയുന്നു. കർഷകരുടെ വിജയം ജനാധിപത്യത്തിന്റെ വിജയമാണെന്നും പ്രമേയ ചർച്ചയിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക