ന്യൂഡൽഹി: കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ വിലയിരുത്തലുകളും മുൻകരുതലുകളും ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദി അടിയന്തര യോഗം വിളിച്ചു. ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും. ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിനെ തുടർന്നാണ് അടിയന്തിര യോഗം വിളിച്ചത്.
ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ തീവ്ര കൊറോണ വൈറസിനെ ലോകാരോഗ്യ സംഘടന ഒമിക്രോൺ എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. അതിവേഗ ഘടനാമാറ്റവും തീവ്ര വ്യാപന ശേഷിയുമുള്ള ഒമിക്രോണിനെ ഏറ്റവും ആശങ്കപ്പെടുത്തുന്ന വക ഭേദം എന്നാണ് ലോകാരോഗ്യ സംഘടന വിശേഷിപ്പിച്ചത്. ദക്ഷിണാഫ്രിക്കൻ കോവിഡ് വകഭേദം യൂറോപ്പിലും കണ്ടെത്തിയതോടെ ലോക രാഷ്ട്രങ്ങള്‍ വീണ്ടും ആശങ്കയിലായിരിക്കുകയാണ്.
കോവിഡിന്റെ രണ്ടാം തരംഗത്തിൽ ഇന്ത്യയിൽ നാശം വിതച്ച ഡെൽറ്റ വകഭേദത്തെക്കാൾ അപകടകാരിയാണ് ഒമിക്രോൺ എന്നാണ് ലോകാരോഗ്യ സംഘടനയുടേ മുന്നറിയിപ്പ്.
ബെൽജിയത്തിലാണ് ദക്ഷിണാഫ്രിക്കൻ കോവിഡ് വകഭേദത്തിന്റെ ആദ്യ കേസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈജിപ്റ്റിൽ നിന്ന് വന്ന യാത്രക്കാരിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. പുതിയ വൈറസ് വകഭേദം കണ്ടെത്തിയ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളോട് ആവശ്യപ്പെട്ടു.
കൂടുതൽ അപകടകാരിയായ കൊറോണ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ നിരവധി രാജ്യങ്ങൾ ആഫ്രിക്കയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. യുകെ, ഫ്രാൻസ്, ഇറ്റലി, ജർമ്മനി, ജപ്പാൻ, സിംഗപ്പൂർ എന്നീ രാജ്യങ്ങളാണ് ആഫ്രിക്കയിൽ നിന്നുള്ള വിമാന സർവീസുകൾക്ക് വിലക്കേർപ്പെടുത്തിയത്. കോവിഡിന്റെ പുതിയ വകഭേദത്തെ കുറിച്ച് ചർച്ച ചെയ്യാന്‍ ലോകാരോഗ്യ സംഘടന അടിയന്തര യോഗം ചേര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക