കൊച്ചി: മോഫിയയുടെ മരണം ഹൃദയഭേദകമാണെന്നും സ്ത്രീധന പീഡനത്തെ തുടർന്നുണ്ടാവുന്ന മരണങ്ങൾ അത്യന്തം ദൗർഭാഗ്യകരമാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.
ഗാർഹിക പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത മോഫിയ പർവീണിന്റെ വീട് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു ഗവർണർ.
രാജ്യത്തെ തന്നെ ഏറ്റവും മികച്ച പോലീസ് സംവിധാനമാണ് കേരളത്തിലേതെന്നും എന്നാൽ എല്ലായിടത്തും പുഴുക്കുത്തുകളുണ്ടെന്നും സംസ്ഥാനത്തെ പോലീസ് സേനയുടെ പ്രവർത്തനം ഇനിയും മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും ഗവർണർ ആരിഫ് ഖാൻ പറഞ്ഞു.
സ്ത്രീധന പീഡനങ്ങൾക്കെതിരെ മുൻപും ഗവർണർ പരസ്യമായി രംഗത്തു വന്നിരുന്നു. സർവകലാശാല പ്രവേശനങ്ങൾക്കു മുൻപും ബിരുദം നൽകുന്നതിന് മുൻപും വിദ്യാർത്ഥികളിൽ നിന്ന് സ്ത്രീധനം വാങ്ങില്ലെന്ന ബോണ്ട് ഒപ്പിട്ടു വാങ്ങണമെന്നും, സ്ത്രീധനം വാങ്ങില്ലെന്ന് ഉറപ്പു നൽകുന്നവർക്ക് മാത്രമേ സർവകലാശാലകളിൽ പ്രവേശനം നൽകാവൂ എന്നടക്കമുള്ള നിർദ്ദേശങ്ങൾ ഗവർണർ നേരത്തേ മുന്നോട്ടു വച്ചിരുന്നു.
സർക്കാരിന്റെ പ്രതിനിധിയായി മന്ത്രി പി രാജീവും മോഫിയയുടെ വീട് സന്ദർശിച്ചു. അതേസമയം, മോഫിയയുടെ മരണത്തിൽ അറസ്റ്റിലായ ഭർത്താവിന്റെയും മാതാപിതാക്കളുടെയും ജാമ്യാപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക