കണ്ണൂർ: അറക്കൽ രാജകുടുംബത്തിന്റെ സുൽത്താൻ ആദിരാജ മറിയുമ്മ എന്ന ചെറിയ ബീകുഞ്ഞി ബീവി (87) അന്തരിച്ചു. അറക്കൽ രാജകുടുംബത്തിന്റെ നാല്പതാമത് സ്ഥാനിയായിരുന്നു. സംസ്കാരം വൈകീട്ട് കണ്ണൂർ സിറ്റി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. 39-ാമത്തെ ഭരണാധികാരി സുൽത്താൻ അറയ്ക്കൽ ആദിരാജ ഫാത്തിമ മുത്തുബീവിയുടെ വിയോഗത്തെത്തുടർന്ന് 2019ലാണ് മറിയുമ്മ ഭരണാധികാരിയാവുന്നത്. കേരളത്തിലെ ഏക മുസ്ലിം രാജവംശമാണ് അറയ്ക്കൽ. മദ്രാസ് പോര്‍ട്ട് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന പരേതനായ എ.പി.ആലിപ്പി എളയയുടെ ഭാര്യയാണ്. മദ്രാസ് പോര്‍ട്ട് സൂപ്രണ്ട് ആദിരാജ അബ്ദുള്‍ ഷുക്കൂര്‍, ആദിരാജ നസീമ, ആദിരാജ റഹീന എന്നിവര്‍ മക്കളാണ്. അറക്കല്‍ ഭരണാധികാരി അറക്കല്‍ മ്യൂസിയത്തിന്റെ രക്ഷാധികാരികൂടിയാണ്. ആദ്യകാലം മുതല്ക്കേ അറക്കല്‍ രാജവംശത്തിന്റെ അധികാരക്കൈമാറ്റം നടക്കുന്നത് ആണ്, പെണ് വ്യത്യാസമില്ലാതെയാണ്. തറവാട്ടിലെ ഏറ്റവും മൂത്ത പുരുഷനോ സ്ത്രീക്കോ ആണ് അധികാരം ലഭിക്കുക. അധികാരം ലഭിക്കുന്ന പുരുഷന് ആലിരാജ എന്നും സ്ത്രീക്ക് അറയ്ക്കല്‍ ബീവി എന്നുമാണ് സ്ഥാനപ്പേര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക