കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ ലോക്സഭ പാസാക്കി. പ്രതിപക്ഷ ബഹളങ്ങൾക്കിടെയാണ് ബിൽ പാസാക്കിയത്. ബില്ലിൽ ചർച്ച വേണമെന്ന പ്രതിപക്ഷ ആവശ്യം അംഗീകരിച്ചില്ല.
പാർലമെന്റ് സമ്മേളനം സുഗമമായിരിക്കാനാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും എല്ലാ വിഷയങ്ങളും പാർലമെന്റിൽ ചർച്ച ചെയ്യാൻ തയ്യാറാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യതാൽപര്യം മുൻനിർത്തിയുള്ള ചർച്ചകൾ പാർലമെന്റിൽ വേണമെന്നും, ജനഹിതം അനുസരിച്ചുള്ള തീരുമാനങ്ങൾ ഉണ്ടാവുമെന്നും പ്രതിപക്ഷത്തിന്റെ എല്ലാ ചോദ്യങ്ങൾക്കും സർക്കാർ പാർലമെന്റില്‍ ഉത്തരം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഇന്ധനവില വര്‍ധന,വിലക്കയറ്റം തുടങ്ങിയ പ്രശ്നങ്ങൾ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കള്‍ അടിയന്തര പ്രമേയ നോട്ടീസ് നല്കി. എന്‍ കെ പ്രേമചന്ദ്രനാണ് ഈ ആവശ്യം ഉന്നയിച്ചത്.
മുല്ലപെരിയാർ വിഷയത്തിൽ അടിയന്തര പ്രമേയത്തിന് ഡീൻ കുര്യാക്കോസ് നോട്ടീസ് നൽകി. രാജ്യസഭയില്‍ ഇടത് എംപിമാരും അടിയന്തര പ്രമേയ നോട്ടീസ് നല്കി. കർഷകരുടെ ആവശ്യങ്ങൾ ചർച്ച ചെയ്യണമെന്ന് വി ശിവദാസനും വിളകൾക്ക് താങ്ങുവില നിയമപരമാക്കണമെന്ന് ബിനോയ് വിശ്വവും ആവശ്യപ്പെട്ടു.
ത്രിപുര തദ്ദേശ തെരഞ്ഞെടുപ്പിലെ ബിജെപി അക്രമം രാജ്യസഭയിൽ ചർച്ച ചെയ്യണം, കോഴിക്കോട് വിമാനത്താവളത്തിൽ വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കണം, ഹജ്ജ് എംബാർകേഷൻ പോയിന്റ് കോഴിക്കോട് എയർപോർട്ടിൽ പുനസ്ഥാപിക്കണം, ആർടി പിസിആർ ടെസ്റ്റിന്റെ പേരിലുള്ള ഭീമമായ ചാർജ് ഒഴിവാക്കണം തുടങ്ങിയ വിഷയങ്ങളിൽ അടിയന്തര ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് പാർലിമെന്ററി അംഗങ്ങളും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. എന്നാൽ, സഭാ നടപടികൾ സാധാരണ നിലയിലാവാതെ ചർച്ച ചെയ്യില്ലെന്ന് സ്പീക്കർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക