രാജ്യസഭയിലെ 12 എംപിമാരെ സസ്പെന്‍ഡ് ചെയ്ത സംഭവത്തില്‍, എംപിമാർ മാപ്പ് പറഞ്ഞാൽ സസ്പെന്ഷന് പിന്‍വലിക്കുന്നത് പരിഗണിക്കാമെന്ന് കേന്ദ്ര സർക്കാർ പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി.
എളമരം കരിം, ബിനോയ് വിശ്വം ഉൾപ്പെടെ 12 എംപിമാരെയാണ് ഈ സമ്മേളന കാലയളവ് തീരും വരെ പുറത്താക്കിയത്.
പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ അവസാന ദിവസം പാര്‍ലമെന്റ് പ്രക്ഷുബ്ധമായ സംഭവത്തിലാണ് നടപടി. പെഗാസസ് ചാരവൃത്തിയിൽ അന്വേഷണവും പാർലമെന്റ് ചർച്ചയും ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷത്തിന്റെ ബഹളം.
അതേസമയം, കഴിഞ്ഞ സമ്മേളന കാലത്ത് നടന്ന സംഭവത്തിൽ ഈ സമ്മേളന കാലയളവില്‍ ശിക്ഷിക്കാൻ കഴിയില്ലെന്ന് ലോക്സഭാ സെക്രട്ടറി ജനറൽ ആയിരുന്ന പി ഡി ടി ആചാരി പ്രതികരിച്ചു.
പ്രിവിലേജ് കമ്മിറ്റി മുഖേന അംഗങ്ങൾക്ക് എതിരെ നടപടിയെടുക്കാവുന്നതാണ്. എന്നാൽ കമ്മിറ്റിക്ക് മുമ്പാകെ ഈ അംഗങ്ങളെ വിളിച്ചു വരുത്തി അവരുടെ ഭാഗം കൂടി കേൾക്കേണ്ടതുണ്ട്. എന്നാൽ ഇവിടെ ഈ നടപടിയും ഉണ്ടായിട്ടില്ല.
എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാമെന്നും ചര്‍ച്ചയാവാമെന്നും പറഞ്ഞ കേന്ദ്ര സര്‍ക്കാര്‍ ശീതകാല സമ്മേളനത്തിന്റെ ആദ്യ ദിനം തന്നെ വാഗ്ദാനം പാലിച്ചില്ല. ഇന്നലെ വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ അവതരിപ്പിക്കുന്നതിനിടെ ചര്‍ച്ച വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും കേന്ദ്ര സര്‍ക്കാര്‍ അത് അംഗീകരിച്ചില്ല.
സഭയുടെ അന്തസ്സ് നിലനിർത്താൻ, സസ്പെൻഷൻ എന്ന നിർദേശം മുന്നോട്ടുവെയ്ക്കാന്‍ സർക്കാർ നിർബന്ധിതമായതാണെന്നും ഈ 12 എംപിമാർ അവരുടെ മോശം പെരുമാറ്റത്തിന് സ്പീക്കറോടും സഭയോടും മാപ്പ് പറഞ്ഞാൽ, അവരുടെ സസ്പെൻഷൻ പിൻവലിക്കാൻ സര്‍ക്കാര്‍ തയ്യാറാണെന്നും പ്രഹ്ലാദ് ജോഷി പറഞ്ഞു.
ഈ സെഷനിൽ പല സുപ്രധാന ബില്ലുകളും സഭയിൽ അവതരിപ്പിക്കാൻ സർക്കാർ തയ്യാറെടുക്കുകയാണെന്നും ചട്ടം അനുസരിച്ച് എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാനും എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നൽകാനും സർക്കാർ തയ്യാറാണെന്നും സഭ പ്രവർത്തിക്കാനും ഫലപ്രദമായി നടത്താനും അനുവദിക്കണമെന്ന് താൻ എല്ലാ കക്ഷികളോടും ഒരിക്കൽ കൂടി അഭ്യർഥിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, പ്രതിപക്ഷ പാർട്ടികളുടെ യോഗം ചേർന്ന് സസ്പെൻഷൻ വിഷയത്തിൽ തുടർനടപടികൾ സ്വീകരിക്കാനാണ് എം.പിമാരുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക