മാപ്പ് പറഞ്ഞാൽ സസ്പെൻഷൻ പിൻവലിക്കാമെന്ന രാജ്യസഭാ അധ്യക്ഷന്റെ നിലപാട് തള്ളി എംപിമാർ. മാപ്പ് പറയാൻ ഞങ്ങൾ സവർക്കറല്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. വൈരാഗ്യബുദ്ധിയോടെയാണ് സർക്കാർ പെരുമാറുന്നത്. ഇതിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിൽ നരേന്ദ്രമോദി മാർഷൽ ഭരണം പ്രഖ്യാപിച്ചിരിക്കുകയാണ്. സസ്പെൻഡ് ചെയ്യപ്പെട്ട എംപിമാർ നാളെ ഗാന്ധി പ്രതിമക്ക് മുന്നിൽ ധർണനടത്തുമെന്ന് എളമരം കരീം പറഞ്ഞു. രാവിലെ 10 മുതലാണ് ധർണ. സഭ ബഹിഷ്കരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങളുടെ ഭാഗം കേൾക്കാതെയാണ് നടപടിയെടുത്തത്. രാഷ്ട്രീയ പകപോക്കലാണിത്. ഒരിക്കലും മാപ്പ് പറയില്ല, മാപ്പ് പറയേണ്ട ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വർഷകാല സമ്മേളനത്തിനിടെ പ്രതിഷേധിച്ച 12 എം.പിമാർക്കാണ് സസ്പെൻഷൻ കിട്ടിയത്. എളമരം കരീം, ബിനോയ് വിശ്വം എന്നിവരുൾപ്പെടെയുള്ള എം പി മാരെയാണ് രാജ്യസഭയിൽ നിന്ന് സസ്പെന്റ് ചെയ്തിരിക്കുന്നത്. പാർലമെന്റിന്റെ ശീതകാല സമ്മേളനം കഴിയുന്നത് വരെ സസ്പെൻഷൻ തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക