പാരീസ്: കാല്‍പ്പന്തുകളിയില്‍ പുതിയ ചരിത്രമെഴുതി ലയണല്‍ മെസി. ഇത് ഏഴാം തവണയാണ് അർജന്റീന സൂപ്പർതാരം മെസി ലോകത്തെ മികച്ച ഫുട്ബോള്‍ താരമാകുന്നത്. 2021 ബാലണ്‍ ഡി ഓർ പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ ഫുട്ബോൾ ലോകത്തെ അമ്പരപ്പിച്ചുകൊണ്ട് മെസി വീണ്ടും കിരീടം സ്വന്തമാക്കി. കഴിഞ്ഞ സീസണിൽ ബാഴ്സലോണയ്ക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കുകയും, കോപ്പ അമേരിക്കയിൽ അർജന്റീനയുടെ വിജയത്തിൽ നിർണായക സാന്നിധ്യമായതുമാണ് ഇത്തവണ അവാർഡിന് മെസ്സിയെ അർഹനാക്കിയത്. ഇന്ന് പുലർച്ചെ പാരീസിൽ വെച്ച് നടന്ന അവാർഡ് ദാന ചടങ്ങിലാണ് മുപ്പത്തിനാലുകാരനായ മെസി ചരിത്രം രചിച്ചത്. സമാനതകളില്ലാത്ത നേട്ടമാണ് മെസ്സി ഇതോടെ സ്വന്തമാക്കിയിരിക്കുന്നത്.
ഏഴാം തവണയും അർജന്റീന സൂപ്പർതാരം തന്നെയാണ്
ഈ വ്യക്തിഗത ബഹുമതി സ്വന്തമാക്കുന്നത്. 2009,2010,2011,2012,2015,2019 വര്‍ഷങ്ങളില്‍ മെസി ബാലണ്‍ ഡി ഓര് സ്വന്തമാക്കിയിരുന്നു. തന്റെ സമകാലികനായ പോർച്ചുഗൽ താരം റൊണാൾഡോയെക്കാൾ രണ്ടടി മുന്നിലാണ് മെസ്സിയിപ്പോൾ നിൽക്കുന്നത്. റൊണാൾഡോ അഞ്ച് ബാലൺ ഡി ഓർ പുരസ്കാരങ്ങളാണ് നേടിയിട്ടുള്ളത്. റൊണാള്‍ഡോ ഇത്തവണ ആറാം സ്ഥാനത്തായി.
കഴിഞ്ഞ വര്‍ഷം കോവിഡിനെ തുടര്‍ന്ന് പുരസ്കാരം നല്‍കിയിരുന്നില്ല. ഇത്തവണ ബാലൺ ഡി ഓർ നേടാൻ കൂടുതൽ സാധ്യത കൽപിച്ചിരുന്ന ബയേൺമ്യൂണിക്കിന്റെ പോളിഷ് സ്ട്രൈക്കർ റോബർട്ട് ലെവൻഡോസ്കി, ചെൽസി താരം ജോർജീഞ്ഞോ എന്നിവരെ മറികടന്നാണ് മെസ്സി വീണ്ടും ബാലൺ ഡി ഓർ സ്വന്തമാക്കിയത്. വനിതാ ഫുട്ബോൾ താരങ്ങൾക്കുള്ള ബാലൺ ഡി ഓർ ബാഴ്സലോണയുടെ വനിതാ ടീം താരം അലക്സിയ പുട്ടെലാസ് നേടി. മികച്ച പുരുഷ യുവതാരത്തിനുള്ള കോപ്പ പുരസ്കാരം ബാഴ്സ താരം പെഡ്രി നേടി. പിഎസ്ജി ഗോള്‍കീപ്പര്‍ ജിയാന്‍ജി ഡോണറുമയാണ് മികച്ച ഗോള്‍ കീപ്പര്‍. ചെല്‍സിയാണ് ക്ലബ് ഓഫ് ദി ഇയര്‍ പുരസ്കാരം നേടിയത്.
ബാലൺ ഡി ഓർ നേടിയതിൽ സന്തോഷം പ്രകടിപ്പിച്ച അർജന്റൈൻ സൂപ്പർ സ്റ്റാർ, പുരസ്കാര പോരാട്ടത്തിൽ തനിക്ക് മികച്ച വെല്ലുവിളി ഉയർത്തി ഒപ്പമുണ്ടായിരുന്ന ലെവൻഡോസ്കിയെ അഭിനന്ദിക്കുകയും ചെയ്തു. “കളത്തിൽ ഇനി എത്ര വർഷം ബാക്കിയുണ്ടെന്ന് എനിക്കറിയില്ല, പക്ഷേ ഇനിയും ഒരുപാട് മുന്നേറാനുണ്ടെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, കാരണം ഈ കളി ഞാൻ വളരെയധികം ആസ്വദിക്കുന്നു,” പുരസ്കാരം ഏറ്റുവാങ്ങിയ ശേഷമായിരുന്നു മെസ്സി ലെവൻഡോസ്കിയെ കുറിച്ച് സംസാരിച്ചത്. “നിങ്ങൾ ബാലൺ ഡി ഓർ അർഹിക്കുന്നു, കഴിഞ്ഞ വർഷത്തെ പുരസ്കാരം സ്വന്തമാക്കുമെന്ന് ഏവരും ഒരുപോലെ കരുതിയിരുന്ന വ്യക്തിയാണ് താങ്കൾ, വൈകാതെ തന്നെ ഈ നേട്ടം സ്വന്തമാക്കാൻ കഴിയട്ടെ.” – മെസ്സി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക