തിരുവനന്തപുരം∙ മഴകൂടാൻ സാധ്യതയുള്ള സാഹചര്യത്തിൽ, മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് സുരക്ഷിതമായ അളവിലേക്ക് എത്രയുംവേഗം താഴ്ത്തിക്കൊണ്ടുവരാൻ തമിഴ്നാടിനു നിർദേശം നൽകണമെന്ന് ചീഫ് സെക്രട്ടറിയുടെ കത്ത്. മുല്ലപ്പെരിയാർ മേൽനോട്ട സമിതി ചെയർമാനാണ് ചൊവ്വാഴ്ച കത്തു നൽകിയത്.
അണക്കെട്ടിന്റെ ഉള്ളിലേക്കു വരുന്ന ജലത്തേക്കാൾ കൂടുതൽ ജലം ഓരോ ദിവസവും കൃത്യമായി പുറത്തേക്ക് ഒഴുക്കണമെന്നാണ് കേരളത്തിന്റെ പ്രധാന ആവശ്യം. അണക്കെട്ടിന്റെ റൂൾ കർവ് നവംബർ 30നുശേഷം 142 അടിയാണ്. എന്നാൽ, നവംബർ 30–ാം തീയതി രാവിലെ 4 മണിക്കു തന്നെ ജലനിരപ്പ് 142 അടിയിലെത്തിയതായി ചീഫ് സെക്രട്ടറിയുടെ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
നവംബർ 30ന് രാവിലെ 8 മണിക്കാണ് മുല്ലപ്പെരിയാറിലെ 9 ഷട്ടറുകളും തുറന്നത്. ടണലിലൂടെ 2300 ക്യുസെക്സ് വെള്ളവും അണക്കെട്ടിലൂടെ 4547.77 ക്യുസക്സ് വെള്ളവുമാണ് ഉച്ചയ്ക്കു 12 മണിക്ക് ഒഴുക്കിവിട്ടത്. പെട്ടെന്നു ജലം ഒഴുക്കി വിട്ടതോടെ വണ്ടിപ്പെരിയാറിൽ ജലനിരപ്പ് ഉയരുകയും ജനം പരിഭ്രാന്തിയിലാകുകയും ചെയ്തു.
ചില വീടുകളിൽ വെള്ളം കയറി. ഷട്ടറുകൾ തുറന്ന് 5700 ക്യുസെക്സ് വെള്ളം ഒഴുക്കിയതാണ് വെള്ളപൊക്കത്തിന് ഇടയാക്കിയത്. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ ശക്തമായി ലഭിക്കുന്നതിനാൽ അണക്കെട്ടിലേക്കു വരുന്ന വെള്ളത്തിനേക്കാൾ കൂടുതൽ വെള്ളം നേരത്തെ തുറന്നു വിട്ട് ജലനിരപ്പ് ക്രമപ്പെടുത്തണം. ജലനിരപ്പ് 142 അടിയിൽ കൂടുതലാകാൻ അനുവദിക്കരുതെന്നും കത്തിൽ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക