തിരുവനന്തപുരം: 2025 വര്‍ഷത്തോടു കൂടി പുതിയ എച്ച്.ഐ.വി. അണുബാധ ഇല്ലാതാക്കുകയാണ് സംസ്ഥാനത്തിന്റെ ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. ലോക എയിഡ്സ് ദിനത്തിന്റെ പശ്ചാത്തലത്തിലാണ് ആരോഗ്യമന്ത്രി ഇത് അറിയിച്ചത്. 2030 ഓടു കൂടി പുതിയ എച്ച്.ഐ.വി. അണുബാധ ഇല്ലാതാക്കുകയാണ് ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളിലൊന്നെന്നും മന്ത്രി വ്യക്തമാക്കി.
ആരോഗ്യ മേഖലയില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ച കേരളത്തിന് ഈ ലക്ഷ്യം നേരത്തെ കൈവരിക്കാനാകുമെന്ന് മന്ത്രി പറഞ്ഞു. ഈയൊരു ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള നടപടികള്‍ സംസ്ഥാനത്ത് ലോക എയ്ഡ്സ് ദിനത്തില്‍ തുടക്കം കുറിക്കുകയാണ്. എച്ച്.ഐ.വി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയും ഇതിനകം എച്ച്.ഐ.വി. അണുബാധിതരായ എല്ലാവരേയും പരിശോധനയിലൂടെ കണ്ടെത്തി അവര്‍ക്ക് മതിയായ ചികിത്സയും പരിചരണവും നല്‍കുന്നതിലൂടെയും ഈയൊരു ലക്ഷ്യത്തിലെത്താന്‍ കഴിയും.
എയ്ഡ്സിനെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനും എച്ച്.ഐ.വി അണുബാധിതരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനും, എച്ച്.ഐ.വി പ്രതിരോധത്തില്‍ പൊതുജന പങ്കാളിത്തം ഉറപ്പാക്കുന്നതിനുമായാണ് ഈ ദിനം ആചരിക്കുന്നത്. ‘അസമത്വങ്ങള്‍ അവസാനിപ്പിക്കാം, എയ്ഡ്സും മഹാമാരികളും ഇല്ലാതാക്കാം’ എന്നതാണ് ഈ വര്‍ഷത്തെ ലോക എയ്ഡ്സ് ദിന സന്ദേശം.
കോവിഡ് മഹാമാരി വെല്ലുവിളി സൃഷ്ടിച്ചിരിക്കുന്ന ഈ കാലഘട്ടത്തില്‍ സമഗ്രമായ പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ പുതിയ എച്ച്.ഐ.വി അണുബാധ കേരളത്തില്‍ ഇല്ലാതാക്കുന്നതിനും അണുബാധിതരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും കഴിയൂ. ഒക്ടോബര്‍ വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് എച്ച്.ഐ.വി അണുബാധിതരായി 25,775 പേരാണ് ഉഷസ് കേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
സംസ്ഥാനത്ത് മുതിര്‍ന്നവരിലെ എച്ച്.ഐ.വി അണുവ്യാപന തോത് .08 ശതമാനമാണെങ്കില്‍ ദേശീയതലത്തില്‍ ഇത് .22 ശതമാനമാണ്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ എച്ച്.ഐ.വി അണുവ്യാപനത്തോത് കുറവാണെങ്കിലും ലക്ഷ്യപ്രാപ്തിയിലേക്ക് ഇനിയും മുന്നോട്ട് പോകേണ്ടതായിട്ടുണ്ട്. അതിനായി ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്. ലോക എയ്ഡ്സ് ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി നിര്‍വഹിക്കും.
എയിഡ്സ് ബാധിതരെ സമൂഹത്തിൽ ഒറ്റപ്പെടുത്താതിരിക്കാനും അവരുടെ ആരോഗ്യത്തിനും സാമൂഹിക സുരക്ഷയ്ക്കും ഊന്നൽ നൽകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവത്ക്കരിക്കാനുമാണ് എല്ലാ വർഷവും ഡിസംബർ 1 എയിഡ്സ് ദിനമായി ആചരിക്കുന്നത്. അതിലുപരി, ശരീരത്തിൻറെ പ്രതിരോധശേഷിയെ ഗുരുതരമായി ബാധിക്കുന്ന എയിഡ്സ് രോഗം തടയുന്നതിനുള്ള മുൻകരുതലുകൾ സ്വീകരിക്കേണ്ടതിന്റെ അനിവാര്യത ബോധ്യപ്പെടുത്താനും ഈ ദിനം തിരഞ്ഞെടുക്കാറുണ്ട്.
ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2020-ൽ 3.77 കോടി എയിഡ്സ് ബാധിതരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ് (എച്ച്.ഐ.വി.) മൂലമുണ്ടാകുന്ന ഈ അവസ്ഥ പ്രതിരോധിക്കാനുള്ള മാർഗ്ഗങ്ങൾക്കാണ് പ്രാധാന്യം നൽകേണ്ടത്. 1988-ലാണ് ആദ്യത്തെ ലോക എയ്ഡ്സ് ദിനം ആചരിച്ചത്. എച്ച്.ഐ.വി ബാധിച്ച ദശലക്ഷക്കണക്കിന് ആളുകൾ ജീവിതത്തോട് പൊരുതുന്നുണ്ട്. എച്ച്.ഐ.വി വൈറസ് രോഗപ്രതിരോധ സംവിധാനത്തെ ഗുരുതരമായി ആക്രമിക്കുന്നതിനാൽ പല തരത്തിലുള്ള രോഗം ബാധിക്കുകയും അതുവഴി രോഗിയുടെ ജീവൻ അപകടത്തിലാകുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക