ഇടുക്കി ∙ മുല്ലപ്പെരിയാർ അണക്കെട്ടു സുരക്ഷിതമെന്ന മുഖ്യമന്ത്രിയുടെ വാദം തള്ളി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുൻ വൈദ്യുതി മന്ത്രിയുമായ എം.എം.മണി എംഎൽഎ. മുല്ലപ്പെരിയാർ ഡാം അപകടാവസ്ഥയിലെന്നും ഇടുക്കിയുടെ മുകളിലുള്ള ജലബോംബാണ് അണക്കെട്ടെന്നും മണി പറഞ്ഞു.
ഹൈറേഞ്ച് സംരക്ഷണ സമിതി നെടുങ്കണ്ടത്ത് സംഘടിപ്പിച്ച കർഷക ഉപവാസ സമരത്തിൽ മണിയുടെ പ്രസംഗത്തിൽനിന്ന്: ‘‘ഡാമിന് എന്തെങ്കിലും സംഭവിച്ചാൽ കേരളത്തിലുള്ളവർ വെള്ളം കുടിച്ചും തമിഴ്നാട്ടുകാർ വെള്ളം കുടിക്കാതെയും മരിക്കും. ഇടുക്കി ജില്ല ബാക്കി കാണില്ല.
ശർക്കരയും ചുണ്ണാമ്പും സുർക്കിയും ഉപയോഗിച്ച് നിർമിച്ച ഡാമിന്റെ അകം പൊള്ളയാണ്. മന്ത്രിമാരുടെ ഒപ്പം ഡാമിൽ പോയ സമയത്ത് ഇതു നേരിട്ടു മനസ്സിലായ കാര്യമാണ്.
സിമന്റും കമ്പിയും പൂശിയിട്ട് കാര്യമില്ല, അപകടാവസ്ഥയിലാണോ എന്നറിയാൻ ഇനിയും തുരന്നു നോക്കുന്നത് വിഡ്ഢിത്തമാണ്. നമുക്ക് സുരക്ഷ വേണം. പുതിയ ഡാമാണു വേണ്ടത്.
തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ അനുകൂല നിലപാട് സ്വീകരിച്ചാൽ വിഷയം തീരും.’’ മുല്ലപ്പെരിയാർ വിഷയത്തിൽ ഹൈറേഞ്ച് സംരക്ഷണ സമിതിയും ഇടുക്കിയിലെ ജനങ്ങളും വലിയ പ്രക്ഷോഭം സംഘടിപ്പിക്കണമെന്നും മണി ആഹ്വാനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക