കടം വാങ്ങിയത് തിരിച്ചു നൽകാത്തതിനെത്തുടർന്ന് മർദ്ദനമേറ്റ 16 വയസ്സുള്ള വിദ്യാർത്ഥി ആത്മഹത്യക്ക് ശ്രമിച്ചു. ഒഡീഷയിലെ സംബൽപൂർ ജില്ലയിലാണ് സംഭവം.
വിരമിച്ച അധ്യാപകനിൽ നിന്ന് കുട്ടി 10,000 രൂപ കടം വാങ്ങിയിരുന്നു. എന്നാൽ ഇത് തിരിച്ചുനൽകിയിരുന്നില്ല. ഇതിനെത്തുടർന്ന് മുൻ അധ്യാപകൻ തിങ്കളാഴ്ച ക്ലാസ് മുറിയിലെത്തി പലിശ സഹിതം കൊടുത്ത പണം തനിക്ക് തിരികെ നൽകണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥിയെ അടിക്കുകയായിരുന്നു.
എന്നാൽ തന്റെ സുഹൃത്തുക്കളുടെ മുന്നിൽ വെച്ച് മർദ്ദനമേറ്റ വിദ്യാർത്ഥി അപമാനം സഹിക്ക വയ്യാതെ മാർക്കറ്റിൽ നിന്ന് കീടനാശിനി വാങ്ങി കഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
കുച്ചിന്ദ സബ് ഡിവിഷണൽ ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിയുടെ നില അതീവ ഗുരുതരമാണ്. ഭോജ്പൂരിലെ ബിആർജി പ്ലസ്-2 കോളേജിലെ വിദ്യാർത്ഥിയായ കുട്ടി പ്രദേശത്ത് ഒരു പാൻ കട നടത്തുന്നുണ്ടായിരുന്നു.
സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും കേസ് രജിസ്റ്റർ ചെയ്യുമെന്നും കുച്ചിന്ദ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഇൻ ചാർജ് ശോഭാകര സേട്ട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക