കൊല്ലം:കേരളത്തിലെ പച്ചക്കറി വിലക്കയറ്റം പിടിച്ചു നിർത്താൻ ഇന്ന് തമിഴ്നാട്ടിലെ തെങ്കാശിയിൽ ഉദ്യോഗസ്ഥതല യോഗം .
തെങ്കാശിയിലുള്ളതമിഴ്നാട് കൃഷിവകുപ്പിന്റെ ജോയിന്റ് ഡയറക്ടർ ഓഫീസിൽ രാവിലെ പത്തരയ്ക്ക് ആണ് യോഗം. ഹോർട്ടികോർപ് എംഡിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ തമിഴ്നാട് കൃഷി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും.
തെങ്കാശിയിൽ സംഭരണകേന്ദ്രം ആരംഭിച്ച് ഇടനിലക്കാരെ ഒഴിവാക്കി വിലകയറ്റം പിടിച്ച് നിർത്താനാണ് സർക്കാർ നീക്കം. മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും സംഭരണ കേന്ദ്രം തുടങ്ങാൻ ആലോചനയുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ തമിഴ്നാട്ടിൽ നിന്ന് എത്തിച്ച പച്ചക്കറികൾ ഹോർട്ടികോർപ്, വിഎഫ്പിസികെ വിൽപനശാലകൾ വഴി വിൽക്കുന്ന നടപടികൾ തുടരുകയാണ്.
നേരത്തെ സർക്കാർ ഇടപെട്ട് ഇതര സംസ്ഥാനങ്ങളിൽ നിന്നും പച്ചക്കറി നേരിട്ടെത്തിച്ചതോടെ കേരളത്തിൽ വില കുറഞ്ഞിരുന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഹോർട്ടികോർപ്പ് നേരിട്ട് പച്ചക്കറി വാങ്ങി വിൽപ്പന തുടങ്ങിയതോടെയാണ് പൊതുവിപണിയിൽ വില താഴ്ന്നു തുടങ്ങിയത്. എന്നാൽ വീണ്ടും പല പച്ചക്കറികൾക്കും വില ഉയർന്നു.
വില കുത്തനെ കൂടിയെങ്കിലും പിടിച്ചുനിർത്താനുള്ള ശ്രമം ഹോർട്ടികോർപ്പ്, തുടരുകയാണ്. കഴിഞ്ഞ തിങ്കളാള്ച മുതൽ ശരാശരി 80 ടൺ പച്ചക്കറി തമിഴ്നാട്ടിൽ നിന്നും കർണാടകത്തിൽ നിന്നുമായി ഹോർട്ടികോർപ്പ് കേരളത്തിലെത്തിക്കുന്നുണ്ട്.
തക്കാളിക്ക് 56, മുരിങ്ങയ്ക്കിക്ക് 89, വെണ്ട 31 എന്നിങ്ങനെയാണ് തിരുവനന്തപുരത്തെ ഇന്നത്തെ ഹോർട്ടികോർപ്പ് വില. ഇതേ നിരക്കിൽ വിൽപ്പന തുടരാനും കൂടുതൽ ലോഡ് എത്തിക്കാനുമാണ് നീക്കം. എങ്കിലും മോശം കാലാവസ്ഥ തുടരുന്നതിനാൽ ഇനിയും പൊതുവിപണിയിൽ വില കുതിച്ചുയർന്നേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക