ന്യൂഡല്‍ഹി: ഒമിക്രോണ്‍ വ്യാപനം റിപ്പോര്‍ട്ട് ചെയ്ത ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ നിരവധി രാജ്യങ്ങള്‍ നിര്‍ത്തിവച്ചു.
എന്നാല്‍ ഒമിക്രോണിനെ സംബന്ധിച്ച് അനാവശ്യ പരിഭ്രാന്തിയാണ് ഇപ്പോഴുള്ളതെന്നാണ് ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കുന്നത്.
ഒമിക്രോണ്‍ ഡെല്‍റ്റ വകഭേദം പോലെ അപകടകാരിയല്ലെന്നാണ് ഐസിഎംആര്‍ ചീഫ് എപ്പിഡെമിയോളജിസ്റ്റ് ഡോ. സമീരന് പാണ്ഡയും ഉത്തര്‍പ്രദേശ് കൊവിഡ് ഉപദേശക സമിതി ചെയര്‍മാനും ലഖ്നൗ എസ്ജിപിജിഐയുടെ ഡയറക്ടറുമായ ഡോ. ആര്.കെ. ധിമാനും പറയുന്നത്.
ഒമിക്രോണ്‍ ബാധിച്ച രോഗികളില്‍ നടത്തിയ വിശകലനത്തിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഒമിക്രോണ്‍ ബാധിച്ചവരില്‍ ആശുപത്രി പ്രവേശനം പോലും കുറവാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി. വൈറസിനെ കുറിച്ച് വിശദമായ പഠനം തുടരുകയാണെന്നും, പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും ആര്.കെ. ധിമാനും സമീരന് പാണ്ഡയും വ്യക്തമാക്കി.
ഒമിക്രോണിനെക്കാള്‍ മാരകമാണ് ഡെല്‍റ്റ വകഭേദമെന്ന് ആര്.കെ. ധിമാന് പറയുന്നു. ദക്ഷിണാഫ്രിക്കയില്‍ ഒമിക്രോണ്‍ ബാധിച്ചവരുടെ റിപ്പോര്‍ട്ട് താന്‍ പഠിച്ചു. ഡെല്‍റ്റ വകഭേദം ബാധിച്ചവരില്‍ ഓക്സിജന്‍ അളവ് കുറയുന്നതുപോലെ ഒമിക്രോണ്‍ ബാധിച്ചവരില്‍ കുറയുന്നില്ലെന്നാണ് താന്‍ മനസിലാക്കിയതെന്നും അദ്ദേഹം പറയുന്നു.
ഇന്ത്യയില്‍ ഇതുവരെ ഒമിക്രോണ്‍ കണ്ടെത്തിയിട്ടില്ല. ഡെല്‍റ്റ വകഭേദം ബാധിച്ചവരില്‍ മരണനിരക്ക് കൂടുതലായിരുന്നുവെങ്കില്‍ ഒമിക്രോണില്‍ അതും ദൃശ്യമല്ല.
ദക്ഷിണാഫ്രിക്കയിലെ രോഗികളില്‍ നടത്തിയ പഠനത്തിന്റെ പശ്ചാത്തലത്തില്‍ ഒമിക്രോണ്‍ അത്ര അപകടരമല്ലെന്നാണ് ഇപ്പോള്‍ കണക്കാക്കേണ്ടതെന്നും അദ്ദേഹം പറയുന്നു. എങ്കിലും കൂടുതല്‍ ഗവേഷണങ്ങള്‍ ഇക്കാര്യത്തില്‍ അനിവാര്യമാണെന്നും ധിമാന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക