മനുഷ്യരിലെ ക്ഷയരോഗത്തിന്റെ പ്രധാന കാരണം മൈക്കോബാക്ടീരിയം ട്യൂബർകുലോസിസ് എന്ന ബാക്ടീരിയ ആണ്. എന്നാൽ മൈക്കോബാക്ടീരിയം ബോവിസ് എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന മൃഗങ്ങളിൽ നിന്നു മനുഷ്യരിലേക്ക് പകരുന്ന (Zoonotic) ക്ഷയരോഗം (Bovine TB) കൂടിയുണ്ടെന്നുള്ള കാര്യം പലർക്കും അജ്ഞാതമാണ്.
ക്ഷയരോഗനിർമാർജനത്തിനായുള്ള ദേശീയതല പരിപാടികളിൽ ഒന്നുംതന്നെ ഈ രീതിയിലുള്ള ക്ഷയരോഗ പകർച്ച നിയന്ത്രിക്കുന്നതിനുള്ള പദ്ധതികളോ നിരീക്ഷണസംവിധാനങ്ങളോ ഇല്ല.
പൊതുജനാരോഗ്യ സംവിധാനങ്ങൾ മൃഗജന്യമായ ക്ഷയരോഗത്തിനെതിരെ കണ്ണടച്ചിരിക്കുകയാണ്. എന്നാൽ, ബൊവൈൻ ടിബി കേസുകൾ ഒട്ടേറെ കാണുന്നുണ്ടെന്നും അതിനെ അവഗണിക്കുന്നത് ക്ഷയരോഗ നിർമാർജന യജ്ഞം പൂർത്തീകരിക്കുന്നതിനു തടസ്സമായേക്കാമെന്നും ചൂണ്ടിക്കാണിക്കുകയാണ് മൃഗരോഗ വിദഗ്ധർ.
2013ൽ ആഗോളതലത്തിൽ മൃഗജന്യമായ ക്ഷയരോഗത്തെക്കുറിച്ച് നടത്തിയ പഠനത്തിൽ 15 വർഷം മുൻപ് ലോകാരോഗ്യസംഘടന ചൂണ്ടിക്കാണിച്ച വെല്ലുവിളികളെല്ലാം ഇന്നും ഏറെ പ്രസക്തമായി നിലനിൽക്കുന്നുവെന്ന് കണ്ടിരുന്നു.
2018 ലെ ഒരു പഠനം പറയുന്നതനുസരിച്ച് ഇന്ത്യയിലെ മൃഗജന്യമായ ക്ഷയരോഗത്തിന്റെ വ്യാപ്തി 7.3 ശതമാനമാണ്. അതായത് കന്നുകാലി വളർത്തലിൽ ലോകത്ത് ഒന്നാം സ്ഥാനത്തുള്ള ഇന്ത്യയിൽ ഏതാണ്ട് 2 കോടിയിലധികം കന്നുകാലികൾ മൈക്കോബാക്ടീരിയം ബോവിസ് ബാധിതരാണ്.
2019 ലെ ലൈവ്സ്േറ്റാക്ക് സെൻസസ് പ്രകാരം 19 കോടിയോളം കന്നുകാലികളുണ്ട് കേരളത്തിൽ. വരും വർഷങ്ങളിൽ കന്നുകാലികളുടെ എണ്ണം വർധിക്കാനാണ് സാധ്യത. രോഗനിയന്ത്രണത്തിന് കർശനമായ നടപടികൾ എടുത്തില്ലെങ്കിൽ ബൊവൈൻ ടിബിയുടെ നിരക്കു കൂടാനിടയാകാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക