ന്യൂഡല്‍ഹി: 40 വയസ്സിനും അതിനു മുകളിലും പ്രായമുള്ളവര്‍ക്ക് കോവിഡ് 19 പ്രതിരോധ വാക്സിന്റെ ബൂസ്റ്റര്‍ ഡോസ് നല്കുന്ന കാര്യം പരിഗണിക്കണമെന്ന് കേന്ദ്രസര്‍ക്കാരിന് ശുപാര്‍ശ നല്കി ഇന്ത്യന്‍ സാര്‍സ് കൊവ് 2 ജെനോമിക്സ് കണ്‍സോര്‍ഷ്യം(ഐ.എന്‍.എസ്.എ.സി.ഒ.ജി.).
കൊറോണ വൈറസിന്റെ ജനിതക വ്യതിയാനങ്ങളെ കുറിച്ച് പഠിക്കുന്ന 28 ലാബോട്ടറികളുടെ കണ്‍സോര്‍ഷ്യമാണ് ഐ.എന്‍.എസ്.എ.സി.ഒ.ജി. കൊറോണ വൈറസിന്റെ ഏറ്റവും പുതിയ വകഭേദം ഒമിക്രോണ്‍ ആശങ്ക സൃഷ്ടിക്കുന്ന പശ്ചാത്തലത്തിലാണ് ഐ.എന്‍.എസ്.എ.സി.ഒ.ജിയുടെ ശുപാര്‍ശ. രാജ്യത്ത് ഇതുവരെ രണ്ടുപേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുള്ളത്.
ഇതുവരെ വാക്സിന് സ്വീകരിക്കാത്തതും എന്നാല്‍ ജാഗ്രത പാലിക്കേണ്ടവരും ഉള്‍പ്പെട്ട വിഭാഗത്തിന് വാക്സിന് നല്‍കുക, നാല്‍പ്പതു വയസ്സിനും അതിനു മുകളിലും പ്രായമുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കുക എന്നീ ശുപാര്‍ശകളാണ് സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിച്ചിട്ടുള്ളത്. രോഗം ഗുരുതരമാകുന്നതിനെ തടഞ്ഞേക്കുമെങ്കിലും ഇതിനകം സ്വീകരിച്ച വാക്സിനുകളില്‍നിന്നുള്ള, കുറഞ്ഞ അളവിലുള്ള ന്യൂട്രലൈസിങ് ആന്റിബോഡികള്‍ക്ക് ഒമിക്രോണിനെ പ്രതിരോധിക്കാന്‍ സാധിച്ചേക്കില്ല. അതിനാല്‍ രോഗബാധിതരാകാന്‍ കൂടുതല്‍ സാധ്യതയുള്ളവരെയും രോഗബാധിതരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്കും വേണം പ്രഥമ പരിഗണന നല്‍കാനെന്നും കണ്‍സോര്‍ഷ്യം പ്രതിവാര ബുള്ളറ്റിനില്‍ വ്യക്തമാക്കി.
ഒമിക്രോണ്‍ സാന്നിധ്യം നേരത്തെ കണ്ടെത്തുന്നതിന് ജീനോമിക് സര്‍വൈലന്‍സ് നിര്‍ണായകമാണെന്നും കണ്‍സോര്‍ഷ്യം വിലയിരുത്തി. ഒമിക്രോണ്‍ സ്ഥിരീകരിച്ച സ്ഥലങ്ങളില്‍നിന്നും അവിടേക്കുമുള്ള യാത്രകള്‍, ഒമിക്രോണ്‍ ബാധിത മേഖലകളുമായി ബന്ധമുള്ള കോവിഡ് പോസിറ്റീവ് വ്യക്തികളുടെ സമ്പര്‍ക്കപ്പട്ടികയിലുള്ളവരെ കണ്ടെത്തല്‍ എന്നിവ ശക്തിപ്പെടുത്തണമെന്നും കണ്‍സോര്‍ഷ്യം നിര്‍ദേശിച്ചു. കൂടാതെ പരിശോധനകള്‍ ശക്തിപ്പെടുത്തണമെന്നും കണ്‍സോര്‍ഷ്യം പ്രതിവാര ബുള്ളറ്റിനില്‍ വ്യക്തമാക്കി.
ചില പ്രായവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ബൂസ്റ്റര്‍ ഡോസുകള്‍ നല്കുന്ന കാര്യത്തില്‍ അമേരിക്കയും ബ്രിട്ടനും ഇതിനകം തന്നെ തീരുമാനം കൈക്കൊണ്ടു കഴിഞ്ഞു. രോഗത്തില്‍നിന്നുള്ള മികച്ച സംരക്ഷണത്തിന്, പ്രായപൂര്‍ത്തിയായതും വാക്സിന്റെ രണ്ടു ഡോസും സ്വീകരിച്ചതുമായ വ്യക്തികള്‍ ബൂസ്റ്റര്‍ ഡോസ് എടുക്കണമെന്ന് അമേരിക്കയിലെ പ്രമുഖ പകര്‍ച്ചവ്യാധി വിദഗ്ധന്‍ ആന്റണി ഫൗസി കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക