ബെംഗളൂരു: ഒമിക്രോൺ ഭീഷണിയെ നേരിടാൻ കർശന നടപടികളുമായി കർണാടക സർക്കാർ. കർണാടകയിലെ എല്ലാ പൊതുസ്ഥലങ്ങളിലും രണ്ട് ഡോസ് വാക്സീൻ എടുത്തവർക്ക് മാത്രമായിരിക്കും ഇനി പ്രവേശനം.
ആളുകൾ കൂടിചേരാൻ സാധ്യതയുള്ള എല്ലാ പൊതുയോഗങ്ങളും തത്കാലത്തേക്ക് സർക്കാർ വിലക്കിയിട്ടുണ്ട്. ആൾക്കൂട്ടം ഉണ്ടാകുന്ന എല്ലാ പരിപാടികൾക്കും നിയന്ത്രണമേർപ്പെടുത്തി.
മാളുകൾ, തീയേറ്ററുകൾ എന്നിവടങ്ങളിലും കർശ നിയന്ത്രണം ഏർപ്പെടുത്തി. കേരളം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്ക് വ്യാപക പരിശോധന നടത്താനും ഉദ്യോഗസ്ഥർക്ക് നിർദേശം ലഭിച്ചു. മുൻകരുതൽ നടപടികളുടെ ഭാഗമായി സംസ്ഥാന വ്യാപകമായി പ്രത്യേക കൊവിഡ് സെന്ററുകൾ തുറന്നിട്ടുണ്ട്. കൊവിഡ് പോസീറ്റീവാകുന്ന എല്ലാ സാംപിളുകളും ജനിതക ശ്രേണീകരണത്തിന് അയക്കാനും നിർദേശമുണ്ട്.
ബംഗ്ലൂരു നഗരത്തിലും കർശന നിയന്ത്രണമേർപ്പെടുത്തി. കൊവിഡില്ലാ സർട്ടിഫിക്കറ്റില്ലാത്തവർക്ക് നഗരത്തിലേക്ക് പ്രവേശനമുണ്ടാവില്ല. അതേസമയം ഒമിക്രോൺ സ്ഥിരീകരിക്കും മുൻപ് ദക്ഷിണാഫ്രിക്കയിൽ നിന്നും ബെംഗളൂവിൽ എത്തിയ 10 പേരെ കാണാതായെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
നവംബർ 20 ന് ശേഷം എത്തിയ ഇവർക്കായി വ്യാപക അന്വേഷണം തുടരുകയാണെന്നും. ബിസിനസ് ആവശ്യങ്ങളായി ദക്ഷിണാഫ്രിക്കയിൽ നിന്നും എത്തിയവരെയാണ് കാണാതായെന്നാണ് കർണാടക സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്.
ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളവരുടേതടക്കം പരിശോധന ഫലം വൈകാതെ പുറത്ത് വരും എന്നാണ് പ്രതീക്ഷിക്കുന്നത്. കർണാടകയ്ക്ക് പുറത്ത് ദില്ലിയിലും മുംബൈയിലുമായി ഹൈറിസ്ക് രാജ്യങ്ങളിൽ നിന്നും എത്തിയ പതിനഞ്ച് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക