രാജ്യത്ത് കൂടുതൽ പേർക്ക് ഒമൈക്രോൺ സ്ഥിരീകരിക്കാൻ സാധ്യത നിലനിൽക്കുന്ന പശ്ചാത്തലത്തിൽ രാജ്യത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാകുകയാണ്. രാജ്യത്ത് ഒമൈക്രോൺ സ്ഥിരീകരിച്ച രണ്ട് പേരിൽ ഒരാൾ രോഗം മാറി രാജ്യം വിട്ട സാഹചര്യത്തിൽ വിദേശത്ത് നിന്ന് എത്തിയവരുടെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
രണ്ട് ദിവസത്തിനിടെ 7500 ഓളം പേരാണ് രാജ്യത്ത് എത്തിയിട്ടുള്ളത്.ഇവരെ നിരീക്ഷിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകി.ഒമൈക്രോൺ കണ്ടെത്തിയ രാജ്യങ്ങളിൽ നിന്ന് എത്തിയ ആറു പേർക്കു കൂടി ദില്ലിയിൽ കൊവിഡ് സ്ഥിരീകരിച്ചു. നിലവിൽ ഒമൈക്രോൺ ആണെന്ന് സംശയിക്കുന്ന 12 പേരെ ദില്ലിയിലെ ഐ എൻ ജി പി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഒമൈക്രോൺ വ്യാപന സാധ്യത മുന്നിൽ കണ്ട് വിമാന സർവ്വീസുകൾ നിരോധിക്കണം എന്നാവശ്യപ്പെട്ട് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വീണ്ടും രംഗത്തെത്തി. അതേസമയം, ഒമൈക്രോൺ ഭീഷണി നേരിടാൻ കേന്ദ്രവും സംസ്ഥാനങ്ങളും സജ്ജമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ വ്യക്തമാക്കി.
കൊവിഡിന്റെ ഒമൈക്രോൺ വകഭേദത്തെ നേരിടാൻ രണ്ടാം തരംഗം നൽകിയ പാഠം സഹായിക്കുമെന്ന് മസൂഖ് മാണ്ഡവ്യ കൂട്ടിച്ചേർത്തു. അതിനിടെ രണ്ട് ഒമൈക്രോൺ കേസുകൾ സംസ്ഥാനത്ത് സ്ഥിരീകരിച്ച സാഹചര്യത്തിൽ കർണാടക മുഖ്യമന്ത്രി ബസ്സാവരാജ ബൊമ്മേയുടെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേർന്നു.
എയർപോർട്ടുകളിൽ നിരീക്ഷണം ശക്തമാക്കാനും ഒമൈക്രോൺ തടയാനും ആവശ്യമായ സജീകരണങ്ങൾ ശക്തമാക്കുമെന്ന് യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.മഹാരാഷ്ട്രയിൽ 28 പേർക്ക് കൂടി ഒമൈക്രോൺ ബാധ സംശയിക്കുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ഇവർ ക്വാറന്റൈനിലാണെന്നും സാമ്പിൾ ഫലങ്ങൾ ഉടൻ വരുമെന്നും അധികൃതർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക