ദില്ലി: കോവിഡ് വകഭേദമായ ഒമിക്രോൺ രാജ്യത്ത് കൂടുതൽ പേർക്ക് സ്ഥിരീകരിക്കാൻ സാധ്യത. കൊവിഡ് സ്ഥിരീകരിച്ച പത്ത് പേരുടെ ജനിതക ശ്രേണീകരണ ഫലം വരാനുണ്ട്.
രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ച രണ്ട് പേരിൽ ഒരാൾ രോഗം മാറി രാജ്യം വിട്ട സാഹചര്യത്തിൽ വിദേശത്ത് നിന്ന് എത്തിയവരുടെ നിരീക്ഷണം ശക്തമാക്കി.രണ്ട് ദിവസത്തിനിടെ 7500 ഓളം പേരാണ് രാജ്യത്ത് എത്തിയിട്ടുള്ളത്.
പരിശോധന, നിരീക്ഷണം,നിയന്ത്രണം എന്നിവ സംസ്ഥാനങ്ങൾ കടുപ്പിക്കുകയാണ്.അതേസമയം ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ റദ്ദാക്കണമെന്ന ആവശ്യം കർണാടക, ദില്ലി അടക്കം കൂടുതൽ സംസ്ഥാനങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ഇതിനിടെ പുതിയ കോവിഡ് പ്രതിരോധ വാക്സീനായ സൈകോവ് ഡി ആദ്യം ഏഴ് സംസ്ഥാനങ്ങളിൽ നൽകാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരികയാണ്.ബീഹാർ, ജാർഖണ്ഡ്, മഹാരാഷ്ട്ര, പഞ്ചാബ്, തമിഴ്നാട്, യു പി, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലാകും ആദ്യം വിതരണം നടത്തുക
ബംഗ്ലൂരുവിലെത്തിയ രണ്ട് പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ കര്‍ണാടകയില്‍ അതീവ ജാഗ്രത തുടരുകയാണ്. ഇവരുമായി ഇടപെട്ട കൂടുതല്‍ പേരെ തിരിച്ചറിയാന്‍ ശ്രമം തുടങ്ങി.
66കാരനായ ദക്ഷിണാഫ്രിക്കൻ സ്വദേശി ദുബായിലേക്ക് തിരിച്ചുപോയിരുന്നു. 46കാരനായ ഡോക്ടർ ബംഗ്ലൂരുവിൽ ചികിത്സയിലാണ്. ആരോഗ്യനില തൃപ്തികരമാണ്. ഇദ്ദേഹത്തിന് കടുത്ത പനിയും ശരീരവേദനയും അനുഭവപ്പെട്ടിരുന്നു. ഡോക്ടറുടെ കുടുബാംഗങ്ങളും നിരീക്ഷണത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക