2016ല്‍ ഒരു അഭിമുഖത്തില്‍ സണ്ണി ലിയോണിനെ അപമാനിച്ചത് വലിയ വിവാദമായിരുന്നു. ആ അഭിമുഖത്തെ കുറിച്ചും അത് തന്നെ എങ്ങനെയാണ് ബാധിച്ചതെന്നും സണ്ണി ലിയോണ്‍ പിന്നീട് വ്യക്തമാക്കിയിരുന്നു.
ഭൂപേന്ദ്ര ചൗബേ എന്ന മാധ്യമപ്രവര്‍ത്തകനുമായുള്ള അഭിമുഖത്തില്‍ നിന്നായിരുന്നു സണ്ണിയ്ക്ക് കയ്പ്പേറിയ അനുഭവമുണ്ടായത്. നടിയുടെ കരിയര്‍ ചോയ്സുകളെ കുറിച്ച് സദാചാര ബോധത്തോടെയുള്ള അനാവശ്യ ചോദ്യങ്ങളാണ് താരത്തോട് ചോദിച്ചത്. പിങ്ക്വില്ലയ്ക്ക് നല്കിയ അഭിമുഖത്തിലാണ് സണ്ണി മനസു തുറന്നത്.
തീര്‍ത്തും അസ്വസ്ഥത നിറഞ്ഞതായിരുന്നു ആ സമയം. ഒട്ടിച്ച് വച്ചത് പോലൊരു ചിരി മുഖത്ത് വരുത്തുകയായിരുന്നു. അയാള്‍ ഇപ്പോള്‍ നിര്‍ത്തുമെന്നും ഇതാകും അവസാനത്തെ മോശം ചോദ്യമെന്നും താന്‍ ചിന്തിച്ചു കൊണ്ടേയിരുന്നു. തന്നില്‍ നിന്നും ആര്‍ക്കും ഒരു മോശം അനുഭവം ഉണ്ടാകരുതെന്ന് കരുതി സ്വയം നിയന്ത്രിച്ചാണ് ഇരുന്നത്.
അത്തരം ചോദ്യങ്ങള്‍ തന്നോട് മുമ്പ് ചോദിച്ചിട്ടില്ല എന്നല്ല. പക്ഷെ അയാള്‍ സംസാരിച്ച രീതി താന്‍ അയാളുടെ കീഴിലാണെന്ന തരത്തിലായിരുന്നു. അത് അലോസരപ്പെടുത്തുന്നത് ആയിരുന്നു. ഏറ്റവും കൂടുതല്‍ വേദനിപ്പിച്ചത് ആരും അയാളെ തടഞ്ഞില്ല എന്നതാണ്. ആ നിമിഷം അനുഭവിച്ച അത്ര ഏകാന്തത ഒരിക്കലും താന്‍ അനുഭവിച്ചിട്ടില്ല.
പ്രൊഡക്ഷന്‍ ടീമിലെ ഒരാള്‍ പോലും അയാളോട് അതിരു കടക്കുന്നതായി പറഞ്ഞില്ല. അതിന് ശേഷം താന്‍ എല്ലാവരോടും ചോദിച്ചു, ‘മാന്യമായല്ലേ ഞാന്‍ പെരുമാറിയത്, ഇത്രമാത്രം അനുഭവിക്കാന്‍ അര്‍ഹയാണെന്ന് നിങ്ങള്‍ക്ക് തോന്നാന്‍ എന്താണ് കാരണം’ എന്ന്. അത് കഴിഞ്ഞതും താന്‍ പൊട്ടിക്കരയുകയായിരുന്നു.
തകര്‍ന്നു പോയി. തുടര്‍ന്ന് യുഎസിലേക്ക് പോയി. അവിടെ വരെ താന്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു എന്നാണ് സണ്ണി ലിയോണ്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക