തിരുവനന്തപുരം: പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തില്‍ സംസ്ഥാനത്തെ റോഡുകളുടെ മോശം അവസ്ഥയെ വിമര്‍ശിച്ച് നടന് ജയസൂര്യ.നികുതി അടക്കുന്നവര്‍ക്ക് നല്ല റോഡ് വേണമെന്നും മഴയുടെ പേരില്‍ അറ്റകുറ്റപ്പണി നടത്താതിരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
പൊതുമരാമത്ത് റോഡുകളുടെ പരിപാലന കാലാവധി റോഡില്‍ പ്രസിദ്ധപ്പെടുത്തുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിലായിരുന്നു ജയസൂര്യയുടെ വിമര്‍ശനം.
‘ഗതികെട്ടാണ് 2013ല്‍ എറണാകുളത്ത് റോഡിലിറങ്ങി കുഴിയടച്ചത്. അതിന്റെ പേരില്‍ ഒരുപാട് പ്രശ്നങ്ങള്‍ നേരിട്ടു. പക്ഷെ, അതൊന്നും വകവെക്കുന്നില്ല. ഇന്നും കേരളത്തിലെ പലഭാഗത്തും റോഡുകളുടെ അവസ്ഥ വളരെ മോശമാണ്.
കഴിഞ്ഞദിവസം ഷൂട്ടിങ്ങിന്റെ ഭാഗമായി വാഗമണില്‍ പോയിരുന്നു. ധാരാളം ടൂറിസ്റ്റുകള്‍ വരുന്ന ഭാഗമാണത്. അവിടെ എത്താന്‍ ഓരോ വാഹനവും മണിക്കൂറുകളാണ് എടുക്കുന്നത്. റോഡിന്റെ അവസ്ഥ അത്രയും മോശമാണ്. അപ്പോള്‍ തന്നെ മന്ത്രി മുഹമ്മദ് റിയാസിനെ വിളിച്ചു. ഉടന്‍ തന്നെ അദ്ദേഹം ബന്ധപ്പെട്ട ആളുകളെ വിളിച്ച് മറുപടി നല്കി. അതാണ് റിയാസിനോട് തനിക്ക് ബഹുമാനം തോന്നാനുള്ള കാരണം.
കേരളത്തില്‍ മഴയുടെ പേര് പറഞ്ഞാണ് റോഡ് നവീകരണം നീളുന്നത്. മഴയാണ് പ്രശ്നമെങ്കില്‍ ചിറാപൂഞ്ചിയില്‍ റോഡുണ്ടാകില്ലല്ലോ. മഴ പോലുള്ള പലവിധ കാരണങ്ങള്‍ പറയാനുണ്ടാകും. പക്ഷെ, അതൊന്നും ജനങ്ങള്‍ അറിയേണ്ട കാര്യമില്ല. ടാക്സ് അടച്ചാണ് ഓരോരുത്തരും വാഹനം റോഡിലിറക്കുന്നത്. അവര്‍ക്ക് നല്ല റോഡ് വേണം. മോശം റോഡുകളില്‍ വീണ് മരിച്ചാല്‍ ആരാണ് സമാധാനം പറയുക’ -ജയസൂര്യ ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക