സിപിഎം പെരിങ്ങര ലോക്കൽ സെക്രട്ടറി പി.ബി.സന്ദീപ്കുമാറിന്റെ പിറന്നാ ഇന്നാണ് . പാർട്ടിയുടെ രക്തസാക്ഷികൾക്കു നടുവിലാകും ഈ ദിവസം സന്ദീപിന്റെ ഇരിപ്പിടം. ഇവിടെ മണ്ണിൽ ഭാര്യ സുനിത വാങ്ങിയ ചുവന്ന ഉടുപ്പൊരെണ്ണം ആ ചിതയിൽ സന്ദീപിന്റെ ശരീരത്തിനൊപ്പം എരിഞ്ഞടങ്ങിയിട്ടുണ്ട്, അവിടെ അണിയാനായി. സന്ദീപിന്റെ രണ്ടാമത്തെ കുഞ്ഞിനു രണ്ടു മാസമേയുള്ളു പ്രായം.
അച്ഛന്റെ മരണം മനസിലാക്കാതെ മൂത്ത കുട്ടി രണ്ടു വയസുകാരനും ഇന്നലെ ചാത്തങ്കേരിയിലെ വീട്ടിലുണ്ടായിരുന്നു. പ്രസവത്തെ തുടർന്നു ചങ്ങനാശേരി തൃക്കൊടിത്താനത്തെ വീട്ടിലായിരുന്നു സന്ദീപിന്റെ ഭാര്യ സുനിത. പിറന്നാളുകാരനു സമ്മാനമായി വാങ്ങിയ ഷർട്ടിൽ സന്ദീപ് തിളങ്ങുന്നതു സ്വപ്നം കണ്ടുറങ്ങിയതാണ്. നിശ്ചലമായ ആ നെഞ്ചിൽ ഷർട്ട് ഇങ്ങനെ ചേർത്തു വച്ചു സന്ദീപ് മടങ്ങുമ്പോൾ കുടുംബത്തിലും രാഷ്ട്രീയത്തിലും നിറഞ്ഞൊഴുകിയ പ്രതീക്ഷകളുടെ കിരണമാണ് അണയുന്നത്.
ഇന്നലെ തീരാസങ്കടത്തിന്റെ നിഴലിലായിരുന്നു പെരിങ്ങരയും പരിസരവും. എന്തിനും ഏതിനും ഓടിയെത്തിയിരുന്ന സന്ദീപ് മരണത്തിനു കീഴടങ്ങിയത് നാട്ടുകാരിൽ പലർക്കും ഉൾക്കൊള്ളാനായില്ല. താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം കഴിഞ്ഞ സന്ദീപിന്റെ ശരീരം ഏറ്റുവാങ്ങാൻ നൂറുകണക്കിനാളുകളാണ് എത്തിയത്.
മന്ത്രി വീണാ ജോർജ്, എംഎൽഎമാരായ കെ.യു.ജനീഷ്കുമാർ, മാത്യു ടി.തോമസ് എന്നിവരുടെ നേതൃത്വത്തിൽ മുദ്രാവാക്യം വിളികളോടെയാണ് മൃതദേഹം ഏറ്റുവാങ്ങിയത്. മൃതശരീരം കണ്ടപ്പോഴേക്കും സന്ദീപിന്റെ ഭാര്യ തളർന്നു വീണു. താലൂക്ക് ആശുപത്രിയിൽ തന്നെ പ്രവേശിപ്പിച്ച സുനിതയെ വൈകുന്നേരത്തോടെയാണ് വീട്ടിലെത്തിച്ചത്. നൂറു കണക്കിന് ആളുകൾ അന്തിമോപചാരം അർപ്പിക്കാനെത്തി.
സിപിഎം ലോക്കൽ സെക്രട്ടറിയായും പഞ്ചായത്ത് അംഗമായും നിറഞ്ഞുനിന്ന സന്ദീപിനെക്കുറിച്ച് രാഷ്ട്രീയ ഭേദമില്ലാതെ എല്ലാവർക്കും നല്ല അഭിപ്രായമായിരുന്നു. നാട്ടിലെ ഏതു ചടങ്ങിലും വീട്ടുകാരനായി ഓടി നടന്നിരുന്ന സന്ദീപിന്റെ ചേതനയറ്റ ശരീരം ചിതയിലേക്ക് എടുത്തപ്പോൾ ദുഃഖം താങ്ങാനാവാതെ അടുപ്പക്കാർ അലമുറയിട്ടു.
മരണത്തിനു തൊട്ടുമുൻപ് വരെയും സജീവമായിരുന്നു സന്ദീപ്. നാട്ടിൽ ഒരു പെൺകുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട കേസിൽ പുളിക്കീഴ് പൊലീസ് സ്റ്റേഷനിൽ പെൺകുട്ടിയുടെ ബന്ധുക്കൾക്കൊപ്പം പോയ സന്ദീപ് ആ പ്രശ്നം തീർത്ത് തിരികെ വീട്ടിലെത്തിയത് വൈകിട്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക