കോവിഡ് പ്രതിരോധ മാർഗങ്ങൾ ശക്തമാക്കി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ. കർണാടകയിൽ കോവിഡിന്റെ വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കോവിഡ് പ്രതിരോധ മാർഗങ്ങൾ ശക്തമാക്കിയിരിക്കുന്നത്.
തമിഴ്നാട്ടിൽ വിദേശത്ത് നിന്നെത്തിയ 10 വയസുകാരൻ ഉൾപ്പെടെ രണ്ടുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു. വകഭേദം കണ്ടെത്താൻ ഇവരുടെ സ്രവങ്ങൾ പരിശോധനക്കയച്ചു. ഇവരുമായി അടുത്തിടപഴകിയ ബന്ധുക്കളെയും ഇവർക്കൊപ്പം അടുത്ത സീറ്റുകളിൽ യാത്ര ചെയ്തവരെയും ക്വാറന്റീനിലാക്കിയിട്ടുണ്ട്.
കർണാടകയിൽ ഒമിക്രോൺ സ്ഥിരീകരിച്ചതിനാൽ ഇവിടെ നിന്ന് വരുന്നവരെ കർശനമായ പരിശോധനകൾക്കു ശേഷമാണ് തമിഴ്നാട് അതിർത്തി കടത്തിവിടുന്നത്. ചെന്നൈ സെൻട്രൽ റെയിൽവെ സ്റ്റേഷനിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്.
അതേസമയം ഒമിക്രോൺ സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കൻ പൗരൻ കർണാടകയിൽ നിന്ന് രാജ്യം വിട്ടത് സംബന്ധിച്ച് അന്വേഷണം നടത്താൻ പോലീസിന് നിർദേശം നൽകി.
ഇയാളുടെ രണ്ട് ആർ ടി പി സി ആർ പരിശോധനകളിൽ ഒന്ന് നെഗറ്റീവും ഒന്ന് പോസിറ്റീവും ആയിരുന്നു. ഇതിലെ വൈരുധ്യങ്ങളാണ് അന്വേഷിക്കുക. നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് ദക്ഷിണാഫ്രിക്കൻ പൗരൻ ദുബായിലേയ്ക്ക് പോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക