മുല്ലപ്പെരിയാർ അണക്കെട്ടിൽ (Mullapperiyar Dam) നിന്ന് തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് രാത്രി പന്ത്രണ്ടോടെ കുറച്ചു. നേരത്തെ തുറന്ന മുല്ലപ്പെരിയാറിലെ നാലു ഷട്ടറുകൾ 12 മണിയോടെ അടച്ചു. ഇതോടെ പുറത്തേക്ക് ഒഴുകുന്ന വെള്ളത്തിന്റെ അളവ് 4000 ഘനയടി (4000 cubic feet) ആയി കുറഞ്ഞിട്ടുണ്ട്.
നേരത്തെ രാത്രി ഒമ്പത് മണി മുതൽ സെക്കന്റിൽ പുറത്തേക്കൊഴുക്കുന്ന ഘനഅടി വെള്ളത്തിന്റെ അളവ് കൂട്ടിയിരുന്നു. ഏഴരമണി മുതൽ സെക്കന്റിൽ 3246 അടി വെള്ളമാണ് തുറന്നുവിട്ടിരുന്നത്. ഇതാണ് പിന്നീട് കൂട്ടിയത്. നിലവിൽ തുറന്നിരിക്കുന്ന അഞ്ച് ഷട്ടറുകൾ ഉയർത്തിയാണ് ഒമ്പത് മണിയോടെ പുറത്തേക്ക് ഒഴുക്കി വിടുന്ന വെള്ളത്തിന്റെ അളവ് കൂട്ടിയത്. പെരിയാർ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ കളക്ടർ അറിയിച്ചിരുന്നെങ്കിലും ഇപ്പോൾ വെള്ളത്തിന്റെ അളവ് കുറച്ചതോടെ ആശ്വാസമുണ്ട്.
അതേസമയം 141.95 അടിയാണ് നിലവിൽ അണക്കെട്ടിലെ ജലനിരപ്പ്. ജലനിരപ്പും നീരൊഴുക്കും കുറഞ്ഞതിനെ തുടർന്ന് സ്പിൽ വേയിലെ ഒരു ഷട്ടർ ഒഴികെ ബാക്കി എല്ലാം അടക്കുകയും തമിഴ്നാട് കൊണ്ടു പോകുന്ന വെളളത്തിന്റെ അളവ് കുറക്കുകയും ചെയ്തിരുന്നു. ഇതാണ് ജലനിരപ്പ് ഉയരാൻ കാരണമായത്. നദിയിൽ ജലനിരപ്പ് കുറവായതിനാൽ വീടുകളിലേക്ക് വെള്ളം കയറാനുള്ള സാധ്യതയില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക