കാൻസറിനെക്കുറിച്ചും അതിജീവനത്തെക്കുറിച്ചും ഭാര്യ വിനോദിനിയുടെ സാന്നിധ്യത്തിൽ അനുഭവങ്ങൾ പങ്കുവച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ‘ഞാൻ കാൻസർ രോഗിയാണ്. 2 വർഷമായി ചികിത്സ തുടരുന്നു. രോഗവിവരം വെളിപ്പെടുത്തുന്നതിൽ ഞാൻ മടി കാണിച്ചിട്ടില്ല’ – മണിക്കൂറുകൾക്കു മുൻപ് കീമോതെറപ്പി നടത്തിയശേഷം ട്രിവാൻഡ്രം ഓങ്കോളജി ക്ലബ്ബിന്റെ പത്താം വാർഷിക സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു പ്രസംഗിക്കവേ കോടിയേരി പറഞ്ഞു.
‘കാൻസർ ഉണ്ടെന്നു തിരിച്ചറിഞ്ഞാൽ ചികിത്സിക്കണം. 2 വർഷം മുൻപ് പ്രമേഹ പരിശോധനയുടെ ഭാഗമായി രക്തം പരിശോധിച്ചിരുന്നു. രക്ത പരിശോധനയിൽ കാൻസർ വരെ കണ്ടുപിടിക്കാമെന്നു ഡോക്ടർ അവകാശപ്പെട്ടപ്പോൾ അങ്ങനെയാകട്ടെ എന്നു പറഞ്ഞു. പരിശോധനാ ഫലം വന്നപ്പോൾ ഡോക്ടർക്ക് സംശയം. പക്ഷേ, തുറന്നു പറഞ്ഞില്ല. ഒരിക്കൽ കൂടി വിശദ പരിശോധന നടത്തണമെന്നായി. സ്കാൻ ചെയ്തപ്പോഴാണ് പാൻക്രിയാസിനെ രോഗം ബാധിച്ചിട്ടുണ്ടെന്നു മനസ്സിലായത്.
ഒരു ഭാഗം നീക്കം ചെയ്ത പാൻക്രിയാസുമായാണു താൻ ജീവിക്കുന്നത്. ശസ്ത്രക്രിയയിലൂടെ രോഗത്തിനു വലിയ മാറ്റമുണ്ടായി’ – കോടിയേരി പറഞ്ഞു. കാൻസർ രോഗ ചികിത്സാ സൗകര്യം സംസ്ഥാനത്ത് ഇപ്പോഴും അപര്യാപ്തമാണ്.
കീമോതെറപ്പി നടത്താനുൾപ്പെടെ ക്യൂ നിൽക്കേണ്ട അവസ്ഥയുണ്ട്. സൗജന്യ ചികിത്സ നൽകുകയോ ചികിത്സാ ചെലവ് പൂർണമായി സർക്കാർ ഏറ്റെടുക്കുകയോ ചെയ്യണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോടിയേരി യോദ്ധാവാണെന്നു സമ്മേളനം ഉദ്ഘാടനം ചെയ്ത് ശശി തരൂർ എംപി പറഞ്ഞു. കീമോതെറപ്പി കഴിഞ്ഞ് സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയത് ഇതിനു തെളിവാണെന്നും തരൂർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക