പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിൽ 38കാരന് അറസ്റ്റില്‍. ഉത്തര്‍പ്രദേശില്‍ ഹാപൂരിലാണ് ദാരുണ സംഭവം. അംജദ് എന്നയാളാണ് അറസ്റ്റിലായത്.
പ്രതിയുടെ വീട്ടിലെ ഇരുമ്പ് പെട്ടിയില്‍ ഒളിപ്പിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചു.
റിപ്പോര്‍ട്ട് കിട്ടിയാലേ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരൂവെന്നും പൊലീസ് പറഞ്ഞു. വ്യാഴാഴ്ച വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ കടയില്‍ പോയ പെണ്‍കുട്ടിയെ പ്രതി വശത്താക്കിയ ശേഷം ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. പ്രതിയുടെ വീട്ടിൽ വെച്ചാണ് കുറ്റകൃത്യം നടന്നതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവസമയത്ത് പ്രതിയുടെ ഭാര്യയും രണ്ട് കുട്ടികളും വീട്ടില്‍ ഉണ്ടായിരുന്നില്ല. പെണ്‍കുട്ടിയെ കാണാതായതോടെ പ്രദേശമാകെ നാട്ടുകാരും വീട്ടുകാരും തിരച്ചിലാരംഭിക്കുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.
ശനിയാഴ്ച പ്രതിയുടെ വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ പ്രദേശവാസികള്‍ക്ക് സംശയം തോന്നുകയും പൊലീസിനെ അറിയിക്കുകയും ചെയ്തു. പൊലീസെത്തി വാതില്‍ തകര്‍ത്ത് അകത്തുകയറി പരിശോധിച്ചപ്പോഴാണ് പെട്ടിയില്‍ മൃതദേഹം കണ്ടെത്തിയത്. പ്രതിയെ ത്രിലോക്പുരിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ മയക്കുമരുന്നിന് അടിമയാണെന്നും പൊലീസ് പറഞ്ഞു. പ്രതിക്കുനേരെ നാട്ടുകാരില്‍ നിന്ന് ആക്രമണമുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക