തിരുവന്തപുരം: സി.പി.എം പെരിങ്ങര ലോക്കൽ സെക്രട്ടറി പി ബി സന്ദീപ് കുമാറിന്റെ കൊലപാതകം സിപിഎം ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു. ചില നേതാക്കൾക്ക് കൊലപാതകത്തെ കുറിച്ച് മുമ്പ് തന്നെ അറിവുണ്ടായിരുന്നുവെന്നും കെ സുരേന്ദ്രൻ പറഞ്ഞു. കേസിലെ അന്വേഷണത്തിന് പ്രത്യേക സംഘത്തിനെ നിയോഗിക്കണമെന്ന് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ പോലും ആർഎസ്എസിനെ വിമർശിക്കാത്തത് ഇതിന്റെ തെളിവാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു. കൊലപാതകത്തിന്റെ പിന്നിലുള്ള ആസൂത്രണങ്ങളും ഗൂഢാലേചനകളും പുറത്ത് കൊണ്ട് വരണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.
കേസിൽ അറസ്റ്റിലായ നന്ദു അജി,വിഷ്ണുകുമാർ എന്നിവർ അറിയപ്പെടുന്ന ഡി വൈ എഫ് ഐ, സിപിഎം പ്രവർത്തകരാണ്. നന്ദുവിന്റെയും വിഷ്ണുവിന്റെയും സിപിഎം പശ്ചാത്തലം പകൽപോലെ വ്യക്തമാണ്.
സന്ദീപിന് നേരെയുണ്ടായത് ഗൂണ്ടാ ആക്രമണമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. എന്നാൽ പിന്നീട് സിപിഎം ഇടപെട്ട് ആർഎസ്എസ് പ്രവർത്തകരാണെന്ന് തിരുത്തിച്ചു. ഈ കൊലപാതകത്തിലെ പ്രതികളിലെരാൾ കണ്ണൂർ സ്വദേശിയായ മുഹമ്മദ് ഫൈസലാണ്. ഇയാളുടെ രാഷ്ട്രീയ പശ്ചാത്തലവും സിപിഎമ്മിനെ പ്രതിക്കൂട്ടിലാകുന്നത് തന്നെയാണെന്നും സുരേന്ദ്രൻ ആരോപിച്ചു. സിപിഎം നേതൃത്വത്തിന്റെ ആജ്ഞാനുവർത്തികളാണ് ജയിലിൽ കഴിയുന്നവരെന്നും കൊലപാതകത്തിലെ ഗൂഢാലോചനയിലും അന്വേഷണം വേണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക