ബംഗാളിലെ റാണാഘട്ടിൽ നിന്നുള്ള ഒരു യുവതിയുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. വിശേഷാവസരങ്ങളിൽ ധരിക്കുന്ന വേഷവും ആഭരണങ്ങളും യുവതി ധരിച്ചിട്ടുണ്ട്. എന്നാൽ, വേഷം കൊണ്ടോ ആഭരണങ്ങളുടെ പ്രത്യേകത കൊണ്ടോ ഒന്നുമല്ല യുവതി
ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. അവരുടെ അപൂർവമായ പ്രവർത്തിയാലാണ്.
റോഡരികിൽ ഇരിക്കുന്ന യുവതിയുടെ ചുറ്റും കുറേയധികം പാത്രങ്ങളും അവയിൽ ആഹാര സാധാനങ്ങളുമുണ്ട്. ഇതു കണ്ടതോടെ തെരുവിലും മറ്റും ജീവിക്കുന്ന കുറേയധികം പേർ അവർക്കു ചുറ്റും കൂടി. സ്നേഹത്തോടെ തന്റെ അടുത്തു വരുന്ന ഓരോരുത്തർക്കും ഭക്ഷണം വിതരണം ചെയ്യുകയാണ് സ്ത്രീ.
രാത്രി വൈകിയായിരുന്നു യുവതി എത്തിയത്. എന്നിട്ടും ഒട്ടേറെ പേർ ഭക്ഷണം തേടിയെത്തി.
അവർക്കെല്ലാം ആവശ്യത്തിലധികം ആഹാരവും കൊടുത്തു.പിന്നീടുള്ള അന്വേഷണത്തിൽ യുവതിയുടെ പേര്
വെളിപ്പെട്ടു. പപിയ കൗർ. സഹോദരന്റെ വിവാഹ പാർട്ടിയിൽ മിച്ചം വന്ന ആഹാരമാണ് അവർ
തെരുവിൽ എത്തിച്ച് പാവപ്പെട്ടവർക്കും ദരിദ്രർക്കും വിതരണം ചെയ്തതെന്ന വിവരവും പുറത്തായി.
ഈ പ്രവർത്തിയിലൂടെ അരവയർ പോലും നിറയാതെ ഉറങ്ങാൻ കിടന്നവരും വിശപ്പു കൊണ്ട് ഉറക്കം
വരാത്തവരുമായ ഒട്ടേറെപ്പേരുടെ വിശപ്പും മാറ്റി. അവരൊക്കെ സുഖമായി സംതൃപ്തിയോടെ അന്നു
രാത്രി ഉറങ്ങി. മനസ്സിൽ പപിയ കൗറിനു നന്ദി പറഞ്ഞുകൊണ്ട്.
നീലാഞ്ജൻ മൊണ്ഡൽ എന്ന ഫോട്ടോഗ്രഫറാണ് യുവതി ഭക്ഷണം വിതരണം ചെയ്യുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. വേഗംതന്നെ സംഭവം വൈറലായി . ആദ്യം കൊൽക്കത്തയിലും പിന്നീട് ബംഗാളിലും വ്യാപകമായി പ്രചരിച്ചചിത്രം പിന്നീട് രാജ്യമാകെ പ്രചരിക്കുകയായിരുന്നു.
പാഴാക്കി കളയുന്നതിനു പകരം വിരുന്നിൽ ബാക്കി വന്ന ആഹാരം പാവപ്പെട്ടവർക്കു വിതരണം
ചെയ്യാനും ആ പ്രവർത്തിക്ക് നേതൃത്വം കൊടുക്കാനും തയാറായ പപിയയെ അപരിചിതരായ ആളുകൾ പോലും
അഭിന്ദിക്കുകയാണ്. എല്ലാവരും കണ്ടുപഠിക്കേണ്ട മാതൃകയാണിതെന്നും വാഴ്ത്തുന്നു.കണ്ണു തുറപ്പിക്കുന്ന
സംഭവം എന്നാണ് പപിയയുടെ പ്രവർത്തിയെ സമൂഹ മാധ്യമങ്ങൾ വാഴ്ത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക