കോയമ്പത്തൂർ ∙ മലയാളി യുവാവിന്റെ മുഖത്തേക്ക് ആസിഡ് ഒഴിച്ച യുവതി വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. തിരുവനന്തപുരം കൊടിപുരത്തെ ആർ. രാഗേഷിനെയാണ് (30) കാഞ്ചീപുരം മീനംപാക്കം തിരുവള്ളുവർ നഗറിലെ പി. ജയന്തി (27) ആസിഡും കത്തിയും ഉപയോഗിച്ചു പരുക്കേൽപിച്ചത്. പീളമേട്ടിലാണു സംഭവം.
ഭർത്താവുമായി വേർപിരിഞ്ഞ ജയന്തി ദുബായിലെ ഒരു സ്ഥാപനത്തിൽ രാഗേഷിനൊപ്പം ജോലി ചെയ്തിരുന്നു. ഇരുവരും ഒരുമിച്ചായിരുന്നു താമസമെന്നു പൊലീസ് അറിയിച്ചു. കഴിഞ്ഞ ജൂലൈയിൽ സഹോദരിയുടെ വിവാഹത്തിനു നാട്ടിലെത്തിയ രാഗേഷ് മൂന്നു മാസം മുൻപു വിവാഹിതനായി. ഇതിനിടെ ജയന്തി ചെന്നൈയിൽ തിരിച്ചെത്തി. വിവാഹിതനായ വിവരം രാഗേഷ് ജയന്തിയെ അറിയിച്ചിരുന്നില്ല.
കഴിഞ്ഞ ദിവസം പീളമേട്ടിലെ ഒരു സർവീസ് അപ്പാർട്മെന്റിൽ എത്താൻ രാഗേഷ് സന്ദേശം നൽകി. രാവിലെ രണ്ടുപേരും അപ്പാർട്മെന്റിൽ കണ്ടുമുട്ടിയപ്പോൾ തന്നെ വിവാഹം ചെയ്യാൻ ജയന്തി രാഗേഷിനോട് ആവശ്യപ്പെട്ടു. രാഗേഷ് വിവാഹിതനായ വിവരം അറിയിച്ചപ്പോൾ വഴക്കായി. ഇതിനിടെ ജയന്തി രാഗേഷിന്റെ മുഖത്തേക്ക് ആസിഡ് ഒഴിച്ചശേഷം കത്തി ഉപയോഗിച്ച് ആക്രമിച്ചതായി പൊലീസ് അറിയിച്ചു. പിന്നീട് ജയന്തി വിഷം കഴിച്ചു. ഇരുവരുടേയും നില ഗുരുതരമല്ലെന്നു പൊലീസ് പറഞ്ഞു. രാഗേഷ് തന്നിൽനിന്നു 18 ലക്ഷം രൂപ കൈപ്പറ്റിയിരുന്നതായി ജയന്തി പരാതി നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക