പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന് ഒളിവില്‍ പോയ പ്രതിയുടെ തലയ്ക്ക് 30,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് മധ്യപ്രദേശിലെ അനുപൂര്‍ ജില്ലാ പോലീസ്.
പതിനേഴുകാരിയാണ് പീഡനത്തിനിരയായി മരിച്ചത്. ഡിസംബർ 4 ന് ജില്ലാ ആസ്ഥാനത്ത് നിന്ന് 40 കിലോമീറ്റർ അകലെയുള്ള വയലിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
അമിതരക്തസ്രാവമാണ് മരണകാരണം. യശ്വന്ത് മര്‍വി എന്നയാളാണ് പ്രതി. യശ്വന്ത് പെൺകുട്ടിക്ക് മയക്കുമരുന്ന് നൽകിയതിനു ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പോലീസ് പുറത്തിറക്കിയ കുറിപ്പിൽ പറയുന്നത്.
കൃത്യത്തിനു ശേഷം ഇയാള്‍ ഒളിവിൽ പോയി. ഡിസംബർ 3 ന് വൈകുന്നേരം പെൺകുട്ടിയെ പ്രതിയുടെ കൂടെ കണ്ടതായി കുടുംബം പറയുന്നു.
സംഭവത്തിൽ നാട്ടുകാര്‍ ഞായറാഴ്ച പോലീസ് സ്റ്റേഷനു മുന്നില്‍ പ്രതിഷേധിച്ചിരുന്നു. ഇതിനെത്തുടർന്നാണ് പോലീസ് പ്രതിയുടെ തലയ്ക്ക് പാരിതോഷികം പ്രഖ്യാപിച്ചത്.
പ്രതിയെ പിടികൂടാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. പ്രതിയെ കണ്ടെത്തി പിടികൂടാൻ പ്രത്യേക സംഘം രൂപീകരിക്കാൻ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് ഡിസി സാഗർ അനുപൂർ പോലീസിന് നിർദേശം നൽകിയിട്ടുണ്ട്.
പോസ്റ്റ്മോർട്ടത്തിന്റെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ ഐപിസി 376-ാം വകുപ്പ് പ്രകാരം ബലാത്സംഗത്തിന് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക