ഒമിക്രോൺ (omicron)കൂടുതൽ സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്യുന്ന പശ്ചാത്തലത്തിൽ മൂന്നാം ഡോസ്(booster dose vaccine) വാക്സിനും കുട്ടികളുടെ വാക്സിനേഷനും സംബന്ധിച്ച് വിദഗ്ധ സമിതി(expert commiottee) ചർച്ച നടത്തിയേക്കും. ഒട്ടുമിക്ക സംസ്ഥാനങ്ങളും ഈ രണ്ട് ആവശ്യങ്ങളും മുൻപോട്ട് വച്ചിട്ടുണ്ട്. വിദഗ്ധ സമിതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാകും സർക്കാർ തീരുമാനമെടുക്കുക.
അതേ സമയം ദില്ലിയിലും രാജസ്ഥാനിലുമുള്ള ഒമിക്രോൺ ബാധിതരുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സർക്കാർ ആവർത്തിച്ചു.രണ്ടിടങ്ങളിലായി 10 പേരാണ് ചികിത്സയിലുള്ളത്. ഇന്നലെ ഏഴ് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതോടെ മഹാരാഷ്ട്രയിൽ അതീവ ജാഗ്രത തുടരുകയാണ്.
ജനിതക ശ്രേണീ പരിശോധന പൂർത്തിയാക്കിയ കൂടുതൽ പേരുടെ ഫലം ഇന്ന് പുറത്ത് വന്നേക്കും.ഒമിക്രോൺ സ്ഥഇരീകരിച്ച നാലുപേർ വിദേശത്തുനിന്ന് എത്തിയവരാണ്. അവരുമായി സമ്പർക്കത്തിൽ വന്നവരാണ് മറ്റ് മൂന്നു പേർ.
ഇവരിൽ 6 പേർ പിംപ്രിചിൻച്വാദിൽ നിന്നുള്ളവരാണ് .ഒരാൾ പൂനെയിൽ നിന്നാണ്. പിംപ്രി ചിൻച്വാദിൽ രോഗം സ്ഥിരീകരിച്ചത് നൈജീരിയയിൽ നിന്നെത്തിയ മൂന്നുപേർക്കും അവരുമായി സമ്പർക്കം ഉണ്ടായ മൂന്നുപേർക്കുമാണ്. 45 വയസുള്ള ഇന്ത്യൻ വംശജയായ നൈജീരിയൻ പൗര, അവരുടെ പന്ത്രണ്ടും പതിനെട്ടും വയസ്സുള്ള രണ്ട് പെൺമക്കൾ എന്നിവർക്കാണ് ഒമിക്രോൺ. സഹോദരനെ കാണാൻ വേണ്ടി നവംബർ 24 നാണ് എത്തിയത്. 45 വയസ്സുള്ള സഹോദരൻ അദ്ദേഹത്തിൻറെ 7, ഒന്നര വയസ്സുള്ള രണ്ട് പെൺമക്കൾ എന്നിവർക്കും രോഗം സ്ഥിരീകരിച്ചു. സമ്പർക്കത്തിൽ ഉണ്ടായിരുന്ന 13 പേരുടെ സാമ്പിൾ ആണ് പരിശോധിച്ചത്.
പൂനെയിൽ രോഗം സ്ഥിരീകരിച്ചയാൾ നവംബർ 18 മുതൽ 25 വരെ ഫിൻലണ്ട് സന്ദർശിച്ചിരുന്നു. 29ന് ചെറിയ രോഗലക്ഷണങ്ങൾ കണ്ടതോടെ സാമ്പിൾ പരിശോധിക്കുകയായിരുന്നു. ഇപ്പോൾ ആരോഗ്യനില തൃപ്തികരമാണ്. മഹാരാഷ്ട്രയിലെ താനെയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചയാള്‍ വാക്സീനെടുത്തിരുന്നില്ല. എന്നാല്‍ ഇദ്ദേഹവുമായി സമ്പർക്കത്തിൽ വന്നവര്‍ക്കാര്‍ക്കും രോഗമില്ല.
ജയ്പൂരിലെ ഒരു കുടുംബത്തിലെ 9 പേർക്കാണ് പുതിയ വകഭേദം സ്ഥിരീകരിച്ചത്. ദക്ഷിണാഫ്രിക്കയിൽനിന്ന് കഴിഞ്ഞ 15 ന് എത്തിയ കുടുംബത്തിനാണ് വൈറസ് ബാധ.
ഒമിക്രോൺ പശ്ചാത്തലത്തിൽ കർണാടക മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന് ചേരുകയാണ്.ബംഗളൂരുവിൽ ആണ് യോഗം. ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ 10 പേർക്കായി തെരച്ചിൽ തുടരുകയാണ്.
ബംഗളൂരുവില്‍ ഡോക്ടര്‍ക്ക് ഒമിക്രോണ്‍ ബാധിച്ച പശ്ചാത്തലത്തില്‍ ആയിരത്തിലേറെ പേരെ നിരീക്ഷിക്കേണ്ടിവരുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. ഗുജറാത്തില്‍ ഒമിക്രോണ്‍ ബാധിതനായ 72കാരന്റെ സമ്പര്‍ക്കപട്ടികയിലെ മുഴുവന്‍ പേരെയും കണ്ടെത്താനായിട്ടില്ല. ബംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നടന്ന വിദേശ മെഡിക്കല്‍ കോണ്‍ഫറന്‍സില്‍ നിന്ന് 46കാരനായ ഡോക്ടര്‍ക്ക് ഒമിക്രോണ്‍ ബാധിച്ചെന്നാണ് നിഗമനം. സര്‍ക്കാരിനെ അറിയിക്കാതെ നടത്തിയ കോണ്‍ഫറന്‍സില്‍ ദക്ഷിണാഫ്രിക്ക, സിംബാബ്വേ എന്നിവിടങ്ങളില്‍ നിന്നുള്ളവർ പങ്കെടുത്തുിരുന്നു. കോണ്‍ഫറന്‍സില്‍ പങ്കെടുത്തവര്‍ മാളുകളും റസ്റ്റോറന്റുകളും സന്ദര്‍ശിച്ചു. 46 കാരനായ ഡോക്ടറുടേതടക്കം സമ്പര്‍ക്ക പട്ടിക വിപുലീകരിക്കുമ്പോള്‍ ആയിരത്തിലേറെ പേരെ നിരീക്ഷിക്കേണ്ടിവരും. ദക്ഷിണാഫ്രിക്കന്‍ സ്വദേശിക്ക് ദുബായിലേക്ക് മടങ്ങാന്‍ വ്യാജ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്കിയ സ്വകാര്യ ലാബ് സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്ന് അടച്ചുപൂട്ടി.
ദില്ലിയിലടക്കം ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പരിശോധന വാക്സിനേഷന് നിരക്കുകള്‍ ആരോഗ്യമന്ത്രാലയം അവലോകനം ചെയ്യും. കൂടുതല്‍ യാത്രക്കാര്‍ എത്തുന്ന സാഹചര്യത്തില്‍ വിമാനത്താവളങ്ങളിലെ പരിശോധന കൗണ്ടറുകളുടെ എണ്ണം കൂട്ടണമെന്ന ആവശ്യവും കേന്ദ്രത്തിന് മുന്നിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക