ഗുരുവായൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് ലൈംഗിക ചൂഷണം നടത്തുന്ന 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
മലപ്പുറം മുതുവല്ലൂർ വിളയൽ മുണ്ടപറമ്പ് സ്വദേശികളായ കണ്ടമംഗലത്ത് മുഹമ്മദലി (25), ആരാർകുടി അലൻ അമീൻ (ഇർഷാദ്–19) എന്നിവരെയാണ് ഗുരുവായൂർ എസ്എച്ച്ഒ പി.കെ. മനോജ്കുമാറിന്റെ നേതൃത്വത്തിൽ എസ്ഐ കെ.ജി.ജയപ്രദീപ്, എഎസ്ഐമാരായ എം.ആർ.സജീവ്, ജലീൽ, സിപിഒ ഷിജിൻ എന്നിവർ മലപ്പുറത്തുനിന്ന് പിടികൂടിയത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വാട്സാപ്, ഇൻസ്റ്റഗ്രാം എന്നിവ വഴി പ്രണയം നടിച്ച് ചാറ്റ് ചെയ്യും. ചാറ്റിങ് വിഡിയോ റെക്കോഡ് ചെയ്ത് വീട്ടുകാരെ കാണിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി വിഡിയോ കോളിൽ നഗ്നത കാണിക്കാൻ നിർബന്ധിക്കും. ഇതും റെക്കോഡ് ചെയ്തു സൂക്ഷിക്കും. ചാറ്റിങ്ങും നഗ്ന ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗിക ചൂഷണം ചെയ്യുന്നതാണ് സംഘത്തിന്റെ രീതി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഒട്ടേറെ പെൺകുട്ടികളെ ഇവർ ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയതിന് മൊബൈൽ ഫോണിൽ നിന്നു തെളിവു കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ തൃശൂർ അഡിഷനൽ സെഷൻസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഗുരുവായൂർ സ്വദേശിയുടെ പരാതിയിലാണ് അന്വേഷണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക