ന്യൂഡല്‍ഹി: കൊവിഡ് 19-ന്റെ ഡെല്‍റ്റ വകഭേദവുമായി താരതമ്യം ചെയ്യുമ്പോള്‍, ഒമിക്രോണ്‍ വകഭേദം വീണ്ടും ബാധിക്കാനുള്ള സാധ്യത മൂന്നിരട്ടി കൂടുതലാണെന്ന് ലോകാരോഗ്യസംഘടനയിലെ ചീഫ് സയന്റിസ്റ്റായ ഡോ. സൗമ്യ സ്വാമിനാഥന് പറഞ്ഞു.
ഒമിക്രോണ്‍ എത്രത്തോളം മാരകമാണെന്നും, വ്യാപനതോത് എങ്ങനെയാണെന്നുമുള്ള ഡാറ്റയ്ക്ക് സമയമെടുക്കുമെന്നും, ദക്ഷിണാഫ്രിക്കയിലെ ശക്തമായ സ്ട്രെയിനായി ഒമിക്രോണ്‍ മാറിയതായി മനസിലാക്കാമെന്നും അവര്‍ പറഞ്ഞു.
“ഡെല്‍റ്റയെ അപേക്ഷിച്ച് ഒമിക്രോണ്‍ 90 ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും ബാധിക്കാനുള്ള സാധ്യത മൂന്നിരട്ടി കൂടുതലാണ്. ഇത് എത്രത്തോളം ഗുരുതരമാണെന്നു അറിയുന്നതിനായി ആശുപത്രിയിലെ പ്രവേശനനിരക്ക് പഠിക്കണം. ഇതിനായി രണ്ടോ മൂന്നോ ആഴ്ച കാത്തിരിക്കണം”, ഡോ. സൗമ്യ സ്വാമിനാഥന് ചൂണ്ടിക്കാട്ടി.
ദക്ഷിണാഫ്രിക്കയിലെ ഒമിക്രോണ്‍ കേസുകള്‍ അതിവേഗം വര്‍ധിക്കുകയാണ്. അവിടെ കൂടുതല്‍ കുട്ടികള്‍ രോഗബാധിതരാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
നിലവിൽ കുട്ടികൾക്ക് വാക്സിനുകൾ ലഭ്യമല്ലെന്നും വിരലിലെണ്ണാവുന്ന രാജ്യങ്ങൾ മാത്രമാണ് കുട്ടികൾക്കായി വാക്സിനേഷൻ ആരംഭിച്ചതെന്നും ഇതുമൂലം കേസുകൾ വർധിക്കാൻ സാധ്യതയുണ്ടെന്നും ഡോ.സ്വാമിനാഥൻ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക