ഡല്‍ഹി: വരാനിരിക്കുന്ന പകർച്ചവ്യാധികൾ കൂടുതൽ അപകടകരമാകുമെന്നു കോവിഷീൽഡ് വാക്സീൻ വികസിപ്പിച്ച സംഘത്തിലെ പ്രധാനിയും വാക്സീൻ ഗവേഷകയുമായ സാറ ഗിൽബർട്ട് മുന്നറിയിപ്പു നൽകി.
വ്യാപനവും മരണനിരക്കും ഉൾപ്പെടെ ഇനിയുള്ളവയിൽ കൂടുതൽ ഗുരുതരമാകാം. കൂടുതൽ വ്യാപനശേഷി നൽകുന്ന ജനിതക മാറ്റങ്ങളാണ് ഒമിക്രോണിന്റെ സ്പൈക്ക് പ്രോട്ടീനിൽ സംഭവിച്ചത്.
കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെതിരെ അത്ര ഫലപ്രദമായിരിക്കില്ല നിലവിലെ വാക്സിനുകളെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 44-ാമത് റിച്ചാര്‍ഡ് ഡിംബിള്‍ബി പ്രഭാഷണത്തിലാണ് ഇവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
“ഒരു വൈറസ് നമ്മുടെ ജീവിതത്തെയും ഉപജീവനത്തെയും ഭീഷണിപ്പെടുത്തുന്ന അവസാന സമയമായിരിക്കില്ല ഇത്. അടുത്തത് മോശമായേക്കാം എന്നതാണ് സത്യം. ഇത് കൂടുതല്‍ പകര്‍ച്ചവ്യാധിയോ കൂടുതല്‍ മാരകമോ അല്ലെങ്കില്‍ രണ്ടും കൂടിയോം ആകാം”, അവര്‍ പറഞ്ഞു.
മാരകമായ വൈറസുകള്‍ക്കെതിരെ ഗവേഷണത്തിലൂടെ കൈവരിച്ച ശാസ്ത്രീയ മുന്നേറ്റങ്ങള്‍ ‘നഷ്ടപ്പെടാന്‍ പാടില്ലെ’ന്നും ഡോ. ഗില്‍ബെര്‍ട്ട് കൂട്ടിച്ചേര്‍ത്തു. “നമ്മള് നേടിയ മുന്നേറ്റങ്ങളും നാം നേടിയ അറിവും നഷ്ടപ്പെടരുത്”, ഡാം സാറാ ഗില്‍ബെര്‍ട്ട് പറഞ്ഞു.
നമ്മള് കടന്നുപോയ ഇത്തരമൊരു സാഹചര്യം ഇനി അനുവദിക്കാനാകില്ല. ഒരു മഹാമാരിയെ നേരിടാന്‍ ഫണ്ടില്ലെന്നാണ് നമുക്കുണ്ടായ ഭീമമായ സാമ്പത്തിക നഷ്ടം അര്‍ത്ഥമാക്കുന്നത്. ഒമിക്രോണിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതുവരെ ജാഗ്രത പാലിക്കണം. ഈ പുതിയ വകഭേദത്തിന്റെ വ്യാപനം മന്ദഗതിയിലാക്കാന്‍ നടപടികള്‍ കൈക്കൊള്ളണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ വാക്സിനോളജി പ്രൊഫസറാണ് ഡോ. ഗില്‍ബെര്‍ട്ട്. വാക്സിനുകള്‍ നിര്‍മ്മിക്കുന്നതില്‍ ഒരു ദശാബ്ദത്തെ അനുഭവപരിചയം ഇവര്‍ക്കുണ്ട്. ഗില്‍ബെര്‍ട്ട് ഉള്‍പ്പെടുന്ന സംഘം വികസിപ്പിച്ചെടുത്ത ആസ്ട്രസെനക്ക വാക്സിന് 170-ലധികം രാജ്യങ്ങളില്‍ ഉപയോഗിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക