തിരുവനന്തപുരം: ഒമിക്രോണിൽ കേരളത്തിന് ആശ്വാസം. ഹെവി റിസ്ക് രാജ്യങ്ങളിൽ നിന്നെത്തി കോവിഡ് പോസിറ്റായവരുടെ ഒമിക്രോൺ ജനിതക പരിശോധനയ്ക്കയച്ച എട്ടുപേരുടെ സാമ്പിളുകൾ നെഗറ്റീവാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു.
കോഴിക്കോട് , മലപ്പുറം, എറണാകുളം എന്നിവടങ്ങളിൽ രണ്ടും തിരുവനന്തപുരം, പത്തനംതിട്ട എന്നിവടങ്ങളിൽ ഒരോന്നു വീതവുമാണ് ഒമിക്രോൺ നെഗറ്റീവായത്. 10 പേരുടെ സാമ്പിളുകളാണ് ഒമിക്രോൺ ജനിതക പരിശോധനയ്ക്കയച്ചിരുന്നത്. ഇതിൽ എട്ടുപേരുടെ പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്. ഇനി രണ്ട് പേരുടെ ഫലം കൂടി വരാനുണ്ട്.
രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ ലാബിലാണ് പരിശോധന നടത്തുന്നത്. ഹൈ റിസ്ക് രാജ്യത്തിൽ നിന്നും കോഴിക്കോട് എയർപോർട്ടിൽ എത്തിയ ഒരാൾ കൂടി കോവിഡ് പോസിറ്റീവായിട്ടുണ്ട്. ഇദ്ദേഹത്തിന്റെ സാമ്പിളുകൾ ഒമിക്രോൺ ജനിതക പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആദ്യ ഫലങ്ങൾ നെഗറ്റീവായെങ്കിലും ജാഗ്രതയിൽ യാതൊരു കുറവും ഉണ്ടാകരുതെന്നും മന്ത്രി പറഞ്ഞു.
ഇന്നലെ മഹാരാഷ്ട്രയിൽ രണ്ട് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ ഒമിക്രോൺ കേസ് 23 ആയി. ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ യുവാവിനും അമേരിക്കയിൽ നിന്നെത്തിയ സുഹൃത്തിനുമാണ് മഹരാഷ്ട്രയിൽ ഒമിക്രോൺ സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയ്ക്ക് പുറമെ രാജസ്ഥാൻ, ഡൽഹി, കർണാടക, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലും ഒമിക്രോൺ സ്ഥിരീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക