കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ പൂർണ്ണമായും പിന്തുണച്ച് പൂഞ്ഞാർ മുൻ എംഎൽഎയും ജനപക്ഷം സെക്കുലർ ചെയർമാനുമായ പിസി ജോർജ് . മയക്കുമരുന്ന് കേസിൽ അടക്കം ബിനീഷ് കോടിയേരിയെ കുടുക്കാനുള്ള ശ്രമമാണ് നടന്നത് എന്ന് പിസി ജോർജ് പറയുന്നു.
ഹൈക്കോടതിയിൽ ബിനീഷ് കൊടിയേരിയും പിസി ജോർജിന്റെ മകൻ ഷോൺ ജോർജും സുഹൃത്തും ചേർന്ന് തുടങ്ങിയ വക്കീൽ ഓഫീസിനെ കുറിച്ചുള്ള ചോദ്യങ്ങൾ പിസി ജോർജ് മറുപടി നൽകുന്നത്. ബിനീഷ് കോടിയേരിയെ മുൻപു മുതൽ അറിയാമെന്നും വളരെ നല്ല ചെറുപ്പക്കാരനാണ് എന്നും പിസി ജോർജ് അഭിപ്രായപെട്ടു.
‘കോടിയേരിയുടെ മകൻ ബിനീഷ് എന്നു പറയുന്ന ചെറുപ്പക്കാരൻ നല്ലൊരു പയ്യനാണ്. അവനെപ്പറ്റി ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എനിക്ക് അറിയാവുന്നത് പോലെ ആർക്കും അറിയില്ലല്ലോ. അവൻ പഠിക്കുന്ന കാലത്തു തന്നെ, കണ്ണൂരുകാരുടെ രക്തം അല്പം ചൂടുള്ളത് ആണല്ലോ, അതിന്റെ കുഴപ്പം അല്ലാതെ മറ്റൊന്നും ഇല്ല. എ കെ ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഇവനെ അറസ്റ്റ് ചെയ്യാൻ ഓർഡർ ഇട്ടതാണ്.
അക്കാലത്ത് ഇവന്റെ അമ്മ കരഞ്ഞു പറഞ്ഞതാണ്, കോടിയേരി മിണ്ടാതിരുന്നു, ഞാൻ ഈരാറ്റുപേട്ടയിൽ കൊണ്ടുപോയി മൂന്നുമാസം എന്റെ വീട്ടിൽ താമസിപ്പിച്ചു അവനെ. നല്ല പയ്യനായിരുന്നു അവൻ. അടുക്കളയിൽ കഞ്ഞി വെക്കാൻ വരെ ഉഷയ്ക്ക് കൂട്ടായിരുന്നു. പിള്ളേര് എല്ലാവരുമായി നല്ല കമ്പനി ആയിരുന്നു. നല്ലൊരു പയ്യനായിരുന്നു അവൻ. കയ്യിലിരിപ്പ് വളരെ നല്ലതാണ്. എന്നെ വിശ്വസിക്കൂ. പാവം ചെറുക്കനാണ്. പിസി ജോർജ് വാചാലനായി.
‘അവൻ പണമുണ്ടാക്കാൻ പോയി. കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ. പണം ഉണ്ടാക്കാൻ നോക്കിയപ്പോൾ കർണാടക സർക്കാർ അവനെ ഒരുവർഷം പിടിച്ച് ജയിലിലിട്ടു. ഹൈക്കോടതി ചോദിച്ചു എന്താണ് ഇവന്റെ പേരിൽ തെറ്റ്!!. ഉത്തരം പറയാൻ സർക്കാരിന് ഒന്നും ഉണ്ടായിരുന്നില്ല. നിയമമനുസരിച്ച് ഇവൻ ചെയ്ത തെറ്റ് എന്താണ്. സർക്കാരിന് ഇതുവരെ മറുപടി പറയാൻ കഴിഞ്ഞില്ല. അങ്ങനെയാണ് ജാമ്യം കിട്ടി പുറത്തിറങ്ങുന്നത്. ജോർജ്ജ് കൂട്ടിച്ചേർത്തു.
ഹൈക്കോടതിയിൽ ഓഫീസ് തുറന്നതിനെയും പിസി ജോർജ് ന്യായീകരിച്ചു. അവൻ ഒരു നല്ല വക്കീൽ ആകും. എന്റെ മകൻ ഷോൺ ജോർജ് രണ്ടു കൊല്ലമായി പ്രാക്ടീസ് ചെയ്യുകയാണ്. കോട്ടയം ഈരാറ്റുപേട്ട പാലാ എന്നിവിടങ്ങളാണ് പ്രാക്ടീസ്. പഴയ ഇലക്ഷൻ കമ്മീഷന്റെ മകൻ നീനവും ചേർന്നാണ് ഓഫീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക