കൊച്ചി: എറണാകുളം ആലുവയിൽ കാണാതായ 14 വയസ്സുകാരിയെ ബംഗളുരുവിൽ നിന്ന് കണ്ടെത്തി. ഒറ്റയ്ക്ക് നിൽക്കുന്ന പെൺകുട്ടിയെ കണ്ട് സംശയം തോന്നിയ ബംഗളുരുവിലെ മലയാളി കച്ചവടക്കാരൻ കുട്ടിയോട് സംസാരിക്കുകയായിരുന്നു. തുടർന്ന് ഇയാൾ കുട്ടിയുടെ മാതാപിതാക്കളെ വിവരം അറിയിച്ചു.
അമ്മയുമായി വഴക്കിട്ട ഒമ്പതാംക്ലാസ്സുകാരി ഇന്നലെ ഉച്ചയ്ക്കാണ് വീട് വിട്ടിറങ്ങിയത്. അമ്മയ്ക്ക് തന്നോട് സ്നേഹമില്ലെന്നും ചേച്ചിയോടാണ് കൂടുതൽ സ്നേഹമെന്നും പറഞ്ഞാണ് കുട്ടി അമ്മയോട് വഴക്കിട്ടത്.
തന്നെ അന്വേഷിക്കണ്ടെന്ന് കാണിച്ച് കത്തെഴുതി വെച്ചാണ് പെൺകുട്ടി പോയത്. സംഭവത്തിൽ പരാതി ലഭിച്ചതോടെ പോലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയിരുന്നു. ഇതേത്തുടർന്ന് വിവിധ സംസ്ഥാനങ്ങളിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിക്കാൻ ശ്രമം തുടങ്ങി.
ഇതിനിടയിലാണ് ബംഗളുരുവിലെ മലയാളി കച്ചവടക്കാരൻ പെൺകുട്ടിയുടെ ബന്ധുക്കളുമായി ഫോണിൽ ബന്ധപ്പെടുന്നത്. ഇതേത്തുടർന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ ബംഗളുരുവിലേക്ക് തിരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക