തിരുവനന്തപുരം: ബസ് ചാർജ് വർധിപ്പിക്കണമെന്ന ആവശ്യം അംഗീകരിച്ചില്ലെങ്കിൽ ഈ മാസം 21 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് സ്വകാര്യ ബസ് ഉടമകൾ. മിനിമം ചാർജ് 12 രൂപയും വിദ്യാർത്ഥികളുടെ കണ്സെഷന് നിരക്ക് 6 രൂപയാക്കണമെന്നാണ് ബസ് ഉടമകളുടെ പ്രധാന ആവശ്യം.
കിലോമീറ്ററിന് ഒരു രൂപയെന്ന നിരക്കിലാണ് സ്വകാര്യ ബസ് ഉടമകൾ ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ പറയുന്നത്. വിദ്യാർത്ഥികളുടെ ചാർജ് വർധനവ് ഇല്ലാതെ ബസ് ചാർജ് വർധനവ് വേണ്ടെന്ന നിലപാടിലാണ് ബസുടമകൾ. കഴിഞ്ഞ മാസം എട്ട് മുതല്‍ ബസ് ഉടമകള്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരുന്നുവെങ്കിലും മന്ത്രി ഇടപെട്ടതോടെ ഉടമകള്‍ ഇത് പിന്‍വലിക്കുകയായിരുന്നു. പത്ത് ദിവസത്തിനകം പരിഹാരം കാണാമെന്ന ഗതാഗത മന്ത്രിയുടെ ഉറപ്പ് നടപ്പായില്ലെന്നും ബസ് ഉടമകൾ ആരോപിക്കുന്നു.
ബസ് യാത്രാ നിരക്ക് വര്‍ധിപ്പിക്കുമ്പോള്‍ വിദ്യാർത്ഥികളുടെ കണ്സെഷന് നിരക്കില്‍ മാറ്റം വരുത്തരുതെന്നാണ് വിദ്യാര്‍ത്ഥി സംഘടനകളുടെ ആവശ്യം. അതേസമയം വിദ്യാർത്ഥികളുടെ കൺസെഷൻ ഒരു രൂപയിൽ നിന്ന് ആറ് രൂപയാക്കണമെന്നാണ് ബസ് ഉടമകളുടെ പ്രധാന ആവശ്യം.
എന്നാൽ ഇത്ര വർധന നടക്കില്ലെന്നും ഒന്നര രൂപയാക്കാമെന്നുമാണ് സർക്കാർ നിലപാട്. ബസ് ചാർജ് വർധിപ്പിക്കുന്നത് സംബന്ധിച്ച് രാമചന്ദ്രൻ കമ്മീഷനുമായും മുഖ്യമന്ത്രിയുമായും ചർച്ച നടത്തണമെന്നും ഗതാഗത മന്ത്രി അറിയിച്ചു. വിഷയത്തിൽ തുടർ ചർച്ചകൾ ആവശ്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക