മധ്യപ്രദേശിലെ വജ്ര ഖനിയില്‍ നിന്ന് തൊഴിലാളി
60 ലക്ഷം വിലമതിക്കുന്ന വജ്രം കണ്ടെടുത്തു. ആദിവാസി തൊഴിലാളിയായ മുലായം സിങിനാണ് വജ്രം ലഭിച്ചത്.
ബുന്ദേൽഖണ്ഡ് മേഖലയിലെ ലോകപ്രശസ്തമായ പന്ന വജ്ര ഖനിയില്‍ നിന്ന് ബുധനാഴ്ച രാത്രിയാണ് മുലായത്തിന് വജ്രം കിട്ടിയത്.
മുലായം സിംഗ് കണ്ടെത്തിയ വജ്രത്തിന് 13.54 കാരറ്റ് ഭാരമുണ്ടെന്നും ഇതിന് കുറഞ്ഞത് 60 ലക്ഷം രൂപ വിലവരുമെന്നും ഡയമണ്ട് ഇൻസ്പെക്ടർ അനുപം സിംഗ് വ്യക്തമാക്കി. കൃഷ്ണ കല്യാൺപൂർ പ്രദേശത്തെ ആഴം കുറഞ്ഞ ഖനികളിൽ നിന്നാണ് സിംഗ് ഈ വിലയേറിയ കല്ല് കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
വ്യത്യസ്ത ഭാരങ്ങളുള്ള 6 വജ്രങ്ങളും ഇവിടെ നിന്നും കണ്ടെടുത്തു. ഈ 6 വജ്രങ്ങളിൽ രണ്ടെണ്ണത്തിന് യഥാക്രമം 6 കാരറ്റും 4 കാരറ്റും ഭാരവും മറ്റുള്ളവയ്ക്ക് യഥാക്രമം 43, 37, 74 സെന്റ്സും ഭാരമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വജ്രങ്ങളുടെ ആകെ മൂല്യം ഒരു കോടി രൂപ കടക്കുമെന്നാണ് നിഗമനം. വജ്രം ലേലത്തിൽ വിറ്റുകിട്ടുന്ന പണം മക്കളുടെ വിദ്യാഭ്യാസത്തിനായി ചെലവഴിക്കുമെന്ന് മുലായം സിങ് പറഞ്ഞു.
ഖനികളിൽ നിന്നും ലഭിക്കുന്ന വജ്രങ്ങൾ ശേഖരിച്ച് ലേലം നടത്തുന്നത് ഇവിടുത്തെ ജില്ലാ ജഡ്ജിയാണ്. എല്ലാ വര്‍ഷവും ജനുവരിയിലാണ് ലേലം നടക്കുന്നത്. ലേലത്തിൽ പങ്കെടുക്കുന്നവർ 5000 രൂപ കെട്ടി വെക്കേണ്ടതുണ്ട്. ആർക്കു വേണമെങ്കിലും ലേലത്തിൽ പങ്കെടുക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക